എറണാകുളം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്രിസ്മസ് ആശംസകൾ പങ്കുവെയ്‌ക്കാൻ ക്രൈസ്തവ ഭവനങ്ങളിലും അരമനകളിലും എത്തുന്ന ബിജെപിയുടെ സ്‌നേഹയാത്രയ്‌ക്ക് കൊച്ചിയിൽ തുടക്കമായി. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ കർദ്ദിനാൾ ജോർജ് ആലഞ്ചേരിയെ സീറോ മലബാർ സഭ ആസ്ഥാനത്തെത്തി ആശംസ അറിയിച്ചാണ് സ്‌നേഹ യാത്രയ്‌ക്ക് തുടക്കം കുറിച്ചത്.
സ്‌നേഹ യാത്രയിൽ രാഷ്‌ട്രീയമില്ല. പരസ്പരം സ്‌നേഹവും ഐക്യവും ഊട്ടി ഉറപ്പിക്കാനാണ് ഈ സന്ദർശനം. ആലഞ്ചേരി പിതാവ് യാത്രയ്‌ക്ക് എല്ലാ ആശംസകളും നൽകിയിട്ടുണ്ട്. മണിപ്പൂർ കലാപത്തിന്റെ പേരിൽ നടത്തിയ കുപ്രചരണങ്ങൾ കൊണ്ട് ക്രൈസ്തവ സമുദായത്തെ ബിജെപിയിൽ നിന്ന് അകറ്റാനായിട്ടില്ലെന്ന് മിസോറാം തിരഞ്ഞെടുപ്പ് ഫലം തെളിയിച്ചതാണ്. കോൺഗ്രസിനേക്കാൾ വിശ്വാസ്യത ക്രൈസ്തവ സഭ വിശ്വാസികൾക്കിടയിൽ ബിജെപിക്കുണ്ടെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.
കഴിഞ്ഞ ഈസ്റ്റർ ആഘോഷങ്ങൾക്ക് മുന്നോടിയായി ബിജെപി നടത്തിയ സ്‌നേഹയാത്രയ്‌ക്ക് ക്രിസ്ത്യൻ സമൂഹത്തിൽ നിന്നു ലഭിച്ച സ്വീകാര്യത കൂടി ഉൾക്കൊണ്ടാണ് കൂടുതൽ വിപുലമായി ഇക്കുറി സ്‌നേഹ യാത്ര സംഘടിപ്പിക്കാൻ ബിജെപി നേതൃത്വം തീരുമാനിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്രിസ്മസ് ആശംസയും ക്രിസ്മസ് കേക്കുമായാണ് ബിജെപി പ്രവർത്തകരും നേതാക്കളും ക്രിസ്തീയ ഭവനങ്ങളിലേക്കും അരമനകളിലേക്കും എത്തുന്നത്.
വരും ദിവസങ്ങളിൽ കേന്ദ്രമന്ത്രി വി.മുരളീധരൻ, കേരളത്തിന്റെ ചുമതലയുള്ള ബിജെപി ദേശീയ സെക്രട്ടറി പ്രകാശ് ജാവേദ്കർ, കുമ്മനം രാജശേഖരൻ, പി.കെ. കൃഷ്ണദാസ് അടക്കമുള്ള മുതിർന്ന നേതാക്കൾ അടക്കം സ്‌നേഹ യാത്രയിൽ പങ്കാളികളാകും. ഇന്നു മുതൽ ഡിസംബർ 31 വരെയാണ് സ്‌നേഹ യാത്ര സംഘടിപ്പിക്കുന്നത്.