തൃശൂർ: നടി ഗൗതമിയുടെ സ്വത്ത് തട്ടിയെടുത്ത കേസിലെ പ്രതികൾ അറസ്റ്റിൽ. പ്രതികളായ സി.അളഗപ്പൻ, ഭാര്യ നാച്ചിയമ്മാൾ, മറ്റു രണ്ടു കുടുംബാംഗങ്ങൾ എന്നിവരാണ് അറസ്റ്റിലായത്. ഇവർ കുന്നംകുളത്ത് ഒളിവിൽ കഴിയുന്നതിനിടയിൽ ഇന്ന് രാവിലെയാണ് പിടിലായത്. അളഗപ്പന്റെ മുൻകൂർ ജാമ്യാപേക്ഷ മദ്രാസ് .കോടതി കഴിഞ്ഞ ദിവസം തടഞ്ഞിരുന്നു.
25 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കൾ വ്യാജരേഖ ചമച്ച് തട്ടിയെടുത്തതായാണ് ഗൗതമി പരാതി നൽകിയത്. തന്റെ സ്വത്തുക്കൾ മകളുടെ പേരിലേക്ക് മാറ്റുന്നതിനായി അളഗപ്പന്റെ സഹായം തേടിയിരുന്നു. ഈ പേരിലാണ് തട്ടിപ്പു നടത്തിയതെന്ന് ചെന്നൈ കമ്മീഷണർ ഓഫീസിൽ സമർപ്പിച്ച പരാതിയിൽ പറയുന്നത്.
ശ്രീ പെരുംപുത്തൂരിനടുത്ത് 25 കോടി രൂപ വിലയുള്ള ഭൂമി വിൽക്കാൻ അളഗപ്പന് പവർ ഓഫ് അറ്റോർണി നൽകിയിരുന്നു. എന്നാൽ അളഗപ്പൻ മറ്റ് ചില പേപ്പറുകളിൽ കൂടി ഒപ്പിടുവിച്ചു. ഈ ബോണ്ടുകൾ ദുരുപയോഗം ചെയ്യില്ലെന്നും ഉറപ്പ് നൽകിയാണ് അളഗപ്പൻ ഒപ്പ് വാങ്ങിയത്. എന്നാൽ വ്യാജ ഒപ്പിട്ട് അളഗപ്പനും ഭാര്യയും സ്ഥലം തട്ടിയെടുക്കുകയും ചോദിക്കാൻ ചെന്ന തന്നെ ഭീഷണിപ്പെടുത്തിയെന്നുമാണ് ഗൗതമി പറയുന്നു.















