പാൾ: ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്‌ക്ക് 297 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത ഓവറിൽ ഏട്ട് വിക്കറ്റ് നഷ്ടത്തിൽ 296 റൺസ് നേടി. മലയാളി താരം സഞ്ജു സാംസണിന്റെ സെഞ്ച്വറിയും(108) തിലക് വർമ്മയുടെ(52) അർദ്ധസെഞ്ച്വറിയുമാണ് ഇന്ത്യയ്‌ക്ക് മികച്ച സ്‌കോർ സമ്മാനിച്ചത്. തന്റെ ഏകദിന കരിയറിലെ ആദ്യ സെഞ്ച്വറി ദക്ഷിണാഫ്രിക്കൻ ബോളർമാരുടെ നെഞ്ചത്താണ് സഞ്ജു നേടിയത്. ഈ വെടിക്കെട്ട് പ്രകടനത്തോടെ സഞ്ജുവിന് ഇനിയും ഇന്ത്യൻ ടീമിൽ അവസരങ്ങൾ ലഭിക്കുമെന്ന് പ്രതീക്ഷയിലാണ് ആരാധകർ.
പതിഞ്ഞ തുടക്കത്തോടെയാണ് ഇന്ത്യ ഇന്നിംഗ്സ് ആരംഭിച്ചത്. ഓപ്പണർമാരായ രജിത് പട്ടീദാറും സായ് സുദർശനും ചേർന്ന് തകർത്തടിക്കാൻ ശ്രമിച്ചു. ഇന്നിംഗ്‌സിന്റെ തുടക്കത്തിൽ തന്നെ 22 റൺസെടുത്ത രജിത് പട്ടീദാറിനെ നഷ്ടമായത് ഇന്ത്യയ്‌ക്ക് തിരിച്ചടിയായി. എന്നാൽ മത്സരത്തിന്റെ ആദ്യ ഓവറിൽ തന്നെ രജിത് പട്ടീദാർ (22) പുറത്തായി. പിന്നാലെ സായ് സുദർശന്റെ(10) വിക്കറ്റ് വീണതോടെ ഇന്ത്യയുടെ നില പരുങ്ങലിലായി. പട്ടീദാറിനെ നാന്ദ്രെ ബർഗറും സായ് സുദർശനെ ഹെൻഡ്രിക്സുമാണ് മടക്കിയത്. പിന്നീട് ക്രീസിലെത്തിയ കെഎൽ രാഹുലും (21) മികച്ച പ്രകടനം പുറത്തെടുക്കാനാവാതെ മടങ്ങിയതോടെ ഇന്ത്യ സമ്മർദ്ദത്തിലായി. വൺഡൗണായി ക്രീസിലെത്തിയ സഞ്ജു സാംസൺ പക്വതയാർന്ന പ്രകടനം കാഴ്ച വച്ചതോടെ ഇന്ത്യയ്‌ക്ക് ആത്മവിശ്വാസം കൈവന്നു. അഞ്ചാം വിക്കറ്റിൽ സഞ്ജു- തിലക് സഖ്യം 216 റൺസാണ് സ്‌കോർ ബോർഡിൽ ചേർത്തത്. 52 റൺസുമായി തിലക് വർമ്മയെ കേശവ് മഹാരാജ് പുറത്താക്കി.
മറ്റു ബാറ്റർമാർ ഫോം കണ്ടെത്താൻ ബുദ്ധിമുട്ടിയ പിച്ചിൽ സിംഗിളുകൾ നേടി സഞ്ജു പതിയെ സ്‌കോർ ചലിപ്പിക്കുകയായിരുന്നു. സഞ്ജു, റിങ്കു സിംഗിനെ കൂട്ട് പിടിച്ച് തകർത്തടിച്ചു. ഇതിനിടയിൽ 110 പന്തുകളിൽ നിന്ന് താരം രാജ്യത്തിനായി ആദ്യ സെഞ്ച്വറിയും നേടി. പക്ഷേ 108 റൺസുമായി സഞ്ജുവിനെ ലിസാഡ് കൂടാരം കയറ്റി. റിങ്കു സിംഗ് (38) അക്‌സർ പട്ടേൽ (1), വാഷിംഗ്ടൺ സുന്ദർ(14) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങൾ. ആവേശ് ഖാൻ (1), അർഷ്ദീപ് സിംഗ്(7) എന്നിവർ പുറത്താകാതെ നിന്നു. ദക്ഷിണാഫ്രിക്കയ്‌ക്കായി ബുറാൻ ഹെൻഡ്രിക്‌സ് മൂന്ന് വിക്കറ്റ് വീഴ്‌ത്തി. നന്ദ്രെ ബർഗർ രണ്ട് വിക്കറ്റും ലിസാഡ് വില്യംസ്, വിയാൻ മൾഡർ, കേശവ് മഹാരാജ് എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്‌ത്തി.