ന്യൂഡൽഹി: മല്ലികാർജ്ജുൻ ഖാർഗെയെ ഇൻഡി മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാണിക്കുന്നതിനെതിരെ എതിർപ്പ് പരസ്യമാക്കി ജെഡിയു. പാർട്ടി എംഎൽഎയും മുതിർന്ന നേതാവുമായ ഗോപാൽ മണ്ഡലാണ് പരസ്യവിമർശനവുമായി രംഗത്തുവന്നിരിക്കുന്നത്. മല്ലികാർജ്ജുൻ ഖാർഗെ എന്നൊരാളെ ജനങ്ങൾക്ക് പോലും അറിയില്ലെന്നും താൻപോലും ഇപ്പോഴാണ് അദ്ദേഹം കോൺഗ്രസിന്റെ അദ്ധ്യക്ഷനാണെന്ന് അറിയുന്നതെന്നും മണ്ഡൽ പറഞ്ഞു. വാർത്താ ഏജൻസിയായ എഎൻഐക്ക് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം വിഷയത്തിലെ പാർട്ടിയുടെ അതൃപ്തി തുറന്നുപറഞ്ഞത്.
മല്ലികാർജ്ജുൻ ഖാർഗെയെന്ന നേതാവിനെ രാജ്യത്തെ സാധാരണ ജനങ്ങൾക്കറിയില്ല. നിങ്ങൾ പറയുമ്പോഴാണ് ഞാൻ പോലും ആ പേര് ശ്രദ്ധിക്കുന്നത്. കോൺഗ്രസ് അദ്ധ്യക്ഷനാണ് അദ്ദേഹമെന്ന് പോലും ഇപ്പോഴാണ് അറിയുന്നത്. ആർക്കാണ് അദ്ദേഹത്തെ അറിയാവുന്നത്. എല്ലാവരും അറിയുന്ന വ്യക്തിയെയാണ് പ്രധാനമന്ത്രി സ്ഥാനാർത്ഥിയാക്കേണ്ടത്. ഇൻഡി മുന്നണിക്ക് അനുയോജ്യൻ നിതീഷാണ്. ജനകീയനായ നേതാവാണ് അദ്ദേഹം. ഗോപാൽ മണ്ഡൽ പറഞ്ഞു.
ചൊവ്വാഴ്ച ഡൽഹിയിൽ നടന്ന ഇൻഡി മുന്നണി യോഗത്തിലാണ് മല്ലികാർജ്ജുൻ ഖാർഗെയുടെ പേര് പ്രധാനമന്ത്രി സ്ഥാനത്തേക്ക് നിർദ്ദേശിക്കപ്പെട്ടത്. ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ഖാർഗെയുടെ പേര് നിർദ്ദേശിക്കുകയും അരവിന്ദ് കെജ്‌രിവാൾ അതിനെ പിന്തുണയ്‌ക്കുകയുമായിരുന്നു. എന്നാൽ ഇതിന് പിന്നാലെ യോഗത്തിൽ നിന്നും നിതീഷ് കുമാറും ലാലുപ്രസാദ് യാദവും ഇറങ്ങിപോകുകയായിരുന്നു.
ഖാർഗെയുടെ പേര് പ്രധാനമന്ത്രി സ്ഥാനാർത്ഥിത്വത്തിലേക്ക് പരിഗണിച്ചത് കോൺഗ്രസിൽ തന്നെ അതൃപ്തിക്ക് ഇടയാക്കിയിട്ടുണ്ട്. വിഷയവുമായി ബന്ധപ്പെട്ട് രാഹുൽ ഇന്ന് നിതീഷിനെ ഫോണിൽ ബന്ധപ്പെട്ടിരുന്നു. ഖാർഗെയുടെ പേര് യാദൃശ്ചികമായി ഉയർന്നുവന്നതാണെന്നും കോൺഗ്രസ് നിർദ്ദേശിച്ചതല്ലെന്നും രാഹുൽ നിതീഷിനോട് പറഞ്ഞു.