തമിഴ്‌നാട്, കർണാടക, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ കൃഷി ചെയ്യുന്ന ഒരു വിളയാണ് ‘പൊന്നാങ്കണ്ണി ചീര’. എന്നാൽ ഇപ്പോൾ കേരളത്തിലും ‘പൊന്നാങ്കണ്ണി ചീര’ സുലഭമായി ലഭിക്കുന്നുണ്ട്. ഏത് കാലാവസ്ഥയിലും വളരും എന്നതാണ് പൊന്നാങ്കണി ചീരയുടെ പ്രധാന ആകർഷണം. കേരളത്തിൽ ഈ ചീരയെ പൊതുവെ അക്ഷരച്ചീര എന്നാണ് അറിയപ്പെടുന്നത്. പറഞ്ഞാൽ തീരാത്തതാണ് ഈ ചീരയുടെ പ്രത്യേകതകൾ..
ഏതു കാലാവസ്ഥയിലും തഴച്ചുവളരുന്ന ഔഷധച്ചെടിയാണ് പൊന്നാങ്കണ്ണിയെന്ന അക്ഷരച്ചീര. ഉഷ്ണമിതോഷ്ണ മേഖലകളിലാണ് ഇവ പ്രധാനമായും കാണപ്പെടുന്നത്. സ്വാദിഷ്ഠമായ ഈ ഇലച്ചെടി ഉപയോഗിച്ച് കറികളും തോരനും മറ്റും ഉണ്ടാക്കാം. പറമ്പിലും വയൽ വരമ്പുകളിലും ധാരാളമായി കാണുന്ന ഈ ചെടി മൂപ്പെത്തിയാൽ വെളുത്ത പൂവുണ്ടാകും. നിലത്ത് പടർന്ന് പന്തലിച്ചു കിടക്കുന്ന പൊന്നാങ്കണ്ണി ചീരക്ക് മീൻചപ്പ്, മീനാങ്കണ്ണി എന്നീ പേരുകളുമുണ്ട്.
തണുത്ത ചുറ്റുപാടിൽ സുഖമായി വളരുന്ന പൊന്നാങ്കണ്ണിയുടെ മൂപ്പെത്താത്ത ഇലകളും തണ്ടുകളുമാണ് കഴിക്കാൻ ഉത്തമം. പൊന്നാങ്കണ്ണി ചീര കഴിക്കുന്നത് കണ്ണുകളുടെ ആരോഗ്യത്തിന് ഉത്തമമാണ്. ഈ ചീര കഴിക്കുന്നതിലൂടെ കാഴ്ച ശക്തി കൂട്ടാൻ സഹായിക്കും. ഇരുമ്പ്, കാൽസ്യം, ഫോസ്ഫറസ്, വൈറ്റമിൻ എ, ബി, സി എന്നിവയുടെ കലവറയാണ് പൊന്നാങ്കണ്ണി ചീര.
കുടലിന്റെ ആരോഗ്യത്തിനും ഈ ചീര ഉത്തമമാണ്. വയറുവേദന ശമിപ്പിക്കാനുള്ള കഴിവും ഇതിനുണ്ട്. കൂടാതെ വായ്പുണ്ണ്, കുടൽ പുണ്ണ്, മലബന്ധം തുടങ്ങിയ പ്രശ്‌നങ്ങൾ തടയാനും ഇത് ഗുണപ്രദമാണ്. പ്രോട്ടീൻ, ഇരുമ്പ്, കൊഴുപ്പ്, ഫൈബർ, കാർബോഹൈഡ്രേറ്റ് എന്നിവയാൽ സമ്പന്നമാണ്. പച്ച, പിങ്ക്, ബ്രൗൺ തുടങ്ങി പല നിറങ്ങളിൽ ഈ ചീര കാണപ്പെടാറുണ്ട്. ഇതിൽ പച്ച നിറത്തിലുള്ള ചീരയ്‌ക്കാണ് രുചി കൂടുതൽ.
പാചകം ചെയ്യുമ്പോൾ ഇലകളും തണ്ടും ഉപയോഗിക്കാവുന്നതാണ്. ഇളം തണ്ടും ഇലകളും നുള്ളി തോരനാക്കാവുന്നതാണ്. പരിപ്പിനൊപ്പം ചേർത്ത് കറിയായും തയ്യാറാക്കാം.
നട്ട് ഒന്നര മാസത്തിനു ശേഷം വിളവെടുക്കാം. സൂര്യപ്രകാശം നന്നായി ലഭിച്ചില്ലെങ്കിലും ചീര നന്നായി വളരും. അഞ്ച് മുതൽ ആറ് സെന്റി മീറ്റർ ഉയരത്തിൽ മാത്രമാണ് വളർച്ച. ഇതിൽ അത്യാവശ്യം നീളമുള്ള തണ്ടോ വിത്തുകളോ നട്ട് പുതിയ തൈകൾ ഉൽപാദിപ്പിക്കാവുന്നതാണ്. രണ്ടാഴ്ചയ്‌ക്കു ശേഷം നാമ്പ് നുള്ളണം. നാമ്പു നുള്ളി കുറ്റിയായി നിർത്തി കൂടുതൽ വിളവെടുക്കാം.