ഇസ്ലാമാബാദ്: വരുന്ന പൊതുതിരഞ്ഞെടുപ്പിൽ പാകിസ്താനിലെ എല്ലാ സീറ്റുകളിലും മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനും ലഷ്‌കർ ഇ ത്വയ്ബ നേതാവുമായ ഹാഫിസ് മുഹമ്മദ് സയീദിന്റെ പാർട്ടിയായ പാകിസ്താൻ മർകസി മുസ്ലിം ലീഗ്. 2024 ഫെബ്രുവരി 8നാണ് പാകിസ്താനിലെ പൊതു തിരഞ്ഞെടുപ്പ്. ഹാഫിസ് സയീദിന്റെ മകൻ തൽഹ സയീദ് പാർട്ടി പ്രസിഡന്റ് ഖാലിദ് മസൂദ് സിന്ധു തുടങ്ങിയവർ മത്സരരംഗത്തുണ്ടാകുമെന്നാണ് വിവരം.
ഭീകരസംഘടനയായ ലഷ്‌കർ ഇ ത്വയ്ബയിലെ മുതിർന്ന നേതാവ് കൂടിയാണ് തൽഹ സയീദ്. എൻഎ 127 ലാഹോറിൽ നിന്നാണ് തൽഹ സയീദ് മത്സരിക്കുന്നത്. കസേരയാണ് പാർട്ടിയുടെ തിരഞ്ഞെടുപ്പ് ചിഹ്നം. നാമനിർദ്ദേശ പട്ടിക സമർപ്പിച്ചവരുടെ പേരുവിവരങ്ങൾ ഉൾപ്പെടെ പരിശോധിച്ച ശേഷം അന്തിമ പട്ടിക ഉടൻ പരസ്യപ്പെടുത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. 600ഓളം സ്ഥാനാർത്ഥികളാണ് ദേശീയ അസംബ്ലിയിലേക്കും 30 പ്രവിശ്യാ മണ്ഡലങ്ങളിലേക്കുമായി നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്.
2019 ജൂലൈ 17 മുതൽ ജയിലിൽ കഴിയുന്ന ഹാഫിസ് സയീദിനെ 2022 ഏപ്രിലിൽ പാകിസ്താനിലെ തീവ്രവാദ വിരുദ്ധ കോടതി 33 വർഷത്തെ തടവിന് ശിക്ഷിച്ചിരുന്നു. ഭീകരവാദ പ്രവർത്തനങ്ങൾക്ക് ധനസഹായം നൽകിയതിന് പിന്നാലെയാണ് ഹാഫീസ് സയിദിന് കോടതി ശിക്ഷ വിധിക്കുന്നത്. 2008ൽ 166 പേരുടെ മരണത്തിനിടയാക്കിയ മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനാണെന്ന് കണ്ടെത്തിയതിന് പിന്നാലെ യൂറോപ്യൻ യൂണിയനും ഐക്യരാഷ്‌ട്രസഭയും ഹാഫീസ് സയീദിനെ കൊടുംകുറ്റവാളികളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു.