മുംബൈ: ഇൻഡി മുന്നണിക്ക് പൊതുവായി പ്രധാനമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കേണ്ട ആവശ്യമില്ലെന്ന് എൻസിപി ശരദ് വിഭാഗം അദ്ധ്യക്ഷൻ ശരദ് പവാർ. തിരഞ്ഞെടുപ്പിന് ശേഷമാകും അത്തരം ചർച്ചകൾ നടക്കുക. 1977 ൽ പ്രതിപക്ഷ കക്ഷികൾ തിരഞ്ഞെടുപ്പിനെ നേരിട്ട മാതൃകയിലായിരിക്കും ഇത്തവണ ഇന്ത്യ മുന്നണി കളത്തിലിറങ്ങുകയെന്നും അദ്ദേഹം പറഞ്ഞു.
1977 ൽ ഒരു മുന്നണിയായിട്ടായിരുന്നു എല്ലാ പ്രതിപക്ഷ പാർട്ടികളും മത്സരിച്ചത്. അന്ന് ഒരു മുഖത്തെയും ഉയർത്തിക്കാട്ടിയല്ല തിരഞ്ഞെടുപ്പിനെ നേരിട്ടത്. തിരഞ്ഞെടുപ്പിന് ശേഷമാണ് ഒരു പാർട്ടിയായി മാറിയതും മൊറാൾജി ദേശായി പ്രധാനമന്ത്രിയായതും. ആ മാതൃക തന്നെ ഇൻഡി സഖ്യം 2024 ലും പിന്തുടരും. ശരദ് പവാർ മുംബൈയിൽ പറഞ്ഞു.
ഡൽഹിയിൽ നടന്ന ഇൻഡി യോഗത്തിൽ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ പേര് ഉയർന്നുവന്നത് മുന്നണിയിൽ തർക്കത്തിന് ഇടയാക്കിയിട്ടുണ്ട്. ജെഡിയും, ആർജെഡിയും എതിർപ്പ് തുറന്നുപറഞ്ഞു. നിതീഷ് കുമാറിനെ ഫോണിൽ വിളിച്ച് രാഹുലും പാർട്ടിയുടെ തീരുമാനമായിരുന്നില്ല അതെന്ന് വ്യക്തമാക്കി. ഇതിന് പിന്നാലെയാണ് മുന്നണിയിലെ ഏറ്റവും തലമുതിർന്ന നേതാവ് ശരദ് പവാർ തന്റൈ അഭിപ്രായം തുറന്നുപറഞ്ഞിരിക്കുന്നത്.