ലക്നൗ: കോടിക്കണക്കിന് ജനങ്ങളുടെ കാത്തിരിപ്പാണ് അയോദ്ധ്യ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങ്. ജനുവരി 22-ന് പവിത്രമായ സഞ്ജീവനി മുഹൂർത്തത്തിലാണ് രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങ് നടക്കുന്നത്. ഉച്ചയ്‌ക്ക് 12:29:8 മുതൽ 12:30: 32 നാഴിക വരെയാണ് ചടങ്ങിന്റെ മുഹൂർത്തം. 84 സെക്കൻഡ് മാത്രമാണ് മുഹൂർത്തത്തിന്റെ ദൈർഘ്യം. കാശിയിലെ വേദപണ്ഡിതനായ പണ്ഡിറ്റ് ഗണേശ്വര്‍ ശാസ്ത്രിയാണ് പ്രാണപ്രതിഷ്ഠയുടെ മുഹൂര്‍ത്തം കുറിച്ചത്.
രാമക്ഷേത്രത്തിന്റെ ശിലാസ്ഥാപന മുഹൂർത്തവും പണ്ഡിറ്റ് ഗണേശ്വര്‍ ശാസ്ത്രി തന്നെയാണ് കുറിച്ചത്. ക്ഷേത്രപ്രതിഷ്ഠയ്‌ക്ക് മാത്രമല്ല രാഷ്‌ട്രത്തിന്റെ പുരോഗതിക്കും ഈ മുഹൂര്‍ത്തം ശുഭകരമാകുമെന്ന് അദ്ദേഹം പറഞ്ഞു. ഭാരതത്തെ വിശ്വഗുരു സ്ഥാനത്തേക്ക് നയിക്കുന്ന ഏറ്റവും ശുഭകരമായ സംഭവമായി അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠ മാറുമെന്നും അദ്ദേഹം വ്യക്തമാക്കി.
രാജ്യത്തെ ഓരോ ഹൈന്ദവ വിശ്വാസിയും അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങ് നടക്കുന്ന ദിനത്തിനായി കാത്തിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി, സർസംഘചാലക് മോഹൻ ഭാഗവത്, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവർക്ക് പുറമെ 8000-ത്തിലധികം വിശിഷ്ട വ്യക്തികൾ പ്രാണപ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കും. വിവിധ മേഖലയിലുള്ള പ്രമുഖരേയും രാമക്ഷേത്രം യാഥാർത്ഥ്യമാക്കാൻ അക്ഷീണം പ്രവർത്തിച്ചവരും, അതിനായി സഹായിച്ചവരെയും ചടങ്ങിൽ പ്രത്യേകം ക്ഷണിച്ചിട്ടുണ്ട്.















