തിരുവനന്തപുരം : അയോദ്ധ്യ പ്രതിഷ്ഠാകര്‍മത്തിനുള്ള ക്ഷണത്തിൽ കോൺഗ്രസും സിപിഎമ്മും കൈക്കൊണ്ട നിലപാട് ഭൂരിപക്ഷ സമുദായത്തെ അവഹേളിക്കുന്നതാണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ. പാലസ്തീന്‍ അനുകൂല റാലി നടത്താനും ഇഫ്താര്‍ വിരുന്നില്‍ പങ്കെടുക്കാനും ഇരുകൂട്ടര്‍ക്കും ആശയക്കുഴപ്പമില്ലെന്ന് മുരളീധരന്‍ ചൂണ്ടിക്കാട്ടി.
പ്രതിഷ്ഠാ കര്‍മം സർക്കാർ പരിപാടിയാണ് എന്ന വാദം ബാലിശമാണ്. ക്ഷേത്ര ട്രസ്റ്റാണ് പരിപാടിയുടെ സംഘാടകർ. മതവും രാഷ്‌ട്രീയവും കൂട്ടിക്കലർത്തുന്നു എന്നാണ് സിപിഎം പറയുന്നത്. അങ്ങനെയെങ്കിൽ ദേവസ്വം മന്ത്രി എന്തിനാണ് ശബരിമലയിൽ പോകുന്നതെന്നും വി. മുരളീധരൻ ചോദിച്ചു. ദേവസ്വം വകുപ്പ് മാർക്സിസ്റ്റ് പാർട്ടി കയ്യിൽ വയ്‌ക്കുന്നത് എന്തിനാണെന്നും കേന്ദ്രമന്ത്രി ചോദിച്ചു.
ശബരിമലയിൽ ദുരിതം കാരണം വിശ്വാസികൾ മാല ഊരി മടങ്ങിപ്പോകുന്ന സാഹചര്യം ഉണ്ടായപ്പോൾ പോലും മിണ്ടാതെ ഇരുന്നവരാണ് സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കന്മാർ. ഉത്തരേന്ത്യയിൽ രാമഭക്തരായി ചമഞ്ഞ് വോട്ട് പിടിച്ചവരാണ് കോൺഗ്രസുകാർ എന്നും കേന്ദ്രമന്ത്രി വിമർശിച്ചു.