ലക്നൗ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അയോദ്ധ്യ സന്ദർശനം അവിസ്മരണീയമാക്കി തീർക്കാനുള്ള എല്ലാ ക്രമീകരണങ്ങളും ഒരുക്കണമെന്ന് സഹപ്രവർത്തകർക്ക് നിർദ്ദേശം നൽകി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മന്ത്രിമാരായ സൂര്യപ്രതാപ് ഷാഹി, ദയാശങ്കർ സിംഗ്, അയോദ്ധ്യാ മേയർ, കൂടാതെ മറ്റ് ഭരണ നേതാക്കൾക്കുമൊപ്പം നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. പരിപാടിയുടെ മുന്നൊരുക്കങ്ങൾ അവലോകനം ചെയ്ത ശേഷം അദ്ദേഹം ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു.
2023 ന്റെ അവസാനഘട്ടത്തിൽ പുണ്യ നഗരമായ അയോദ്ധ്യയിൽ വികസനത്തിന്റെ ഒരു പുതുയുഗത്തിന് പ്രധാനമന്ത്രി തുടക്കമിടും. പ്രധാനമന്ത്രിയെ വരവേൽക്കാനായി അയോദ്ധ്യാ നിവാസികൾ തയ്യാറായിക്കഴിഞ്ഞു. പരിപാടിയുടെ ഭാഗമായി റോഡ് ഷോ പൊതുജനങ്ങൾക്ക് വേണ്ടിയാണ് നടത്തുന്നത്. അതുകൊണ്ടുതന്നെ ജനവികാരം മാനിച്ചുകൊണ്ടായിരിക്കണം പ്രവർത്തനങ്ങൾ നടത്തേണ്ടതെന്നും യോഗി വ്യക്തമാക്കി.
പ്രധാനമന്ത്രി നടത്തുന്ന റോഡ് ഷോയ്‌ക്കായി നിശ്ചയിച്ചിരിക്കുന്ന പാതയിലെ സുരക്ഷാ പ്രവർത്തനങ്ങളും മികച്ചതാക്കണം. ഒരുക്കങ്ങളുടെ ഭാഗമായി സ്ഥലത്തെ ആശ്രമങ്ങളും ക്ഷേത്രങ്ങളും ഭംഗിയായി അലങ്കരിക്കണം. സാംസ്‌കാരിക സംഘടനകളുടെ നേതൃത്വത്തിൽ പരിപാടികളും ഒരുക്കണമെന്ന് അദ്ദേഹം പറഞ്ഞു.
അമൃത് ഭാരത് ട്രെയിൻ ഫ്ളാഗോഫ് ചെയ്ത ശേഷമായിരിക്കും പ്രധാനമന്ത്രി പൊതുയോഗത്തെ അഭിസംബോധന ചെയ്യുക. ജില്ലയിലെയും സമീപ ജില്ലകളിലെയും 1.5 മുതൽ 2 ലക്ഷം വരെ ജനങ്ങൾ പൊതുയോഗത്തിൽ പങ്കെടുക്കും. ഇതിനായി അയോദ്ധ്യയെ ബന്ധിപ്പിക്കുന്ന പ്രധാനപ്പെട്ട എല്ലാ റോഡുകളിലും പാർക്കിംഗ് സൗകര്യങ്ങളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഒരുക്കണം. പരിപാടി നടക്കുന്ന സ്ഥലത്ത് മികച്ച സുരക്ഷാ ക്രമീകരണങ്ങൾ ഉറപ്പാക്കണം. സുരക്ഷയ്‌ക്കായി വ്യോമ നിരീക്ഷണവും മഫ്തി പോലീസിനെയും വിന്യസിപ്പിക്കണം. കൂടാതെ ലഖ്‌നൗ-ഗോരഖ്പൂർ റോഡിൽ ഗതാഗത കുരുക്ക് ഉണ്ടാകരുതെന്നും അധികാരികളോട് അദ്ദേഹം നിർദ്ദേശിച്ചു.