ന്യൂഡൽഹി: ജെഎൻയുവിലെ ചുവരുകളിൽ വീണ്ടും വിവാദ മുദ്രാവാക്യങ്ങൾ. സ്‌കൂൾ ഓഫ് ലാംഗ്വേജ് 2 ന്റെ കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ് ബാബറി മസ്ജിദ് പുനർനിർമ്മിക്കുക എന്ന തരത്തിലുള്ള ചുവരെഴുത്തുകൾ പ്രത്യക്ഷപ്പെട്ടത്. ജനുവരി 22 ന് അയോദ്ധ്യയിൽ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠ നടക്കാനിരിക്കെയാണ് സർവകലാശാലയിലെ വിദ്വേഷ മുദ്രാവാക്യം. എൻഎസ്‌യുഐ എന്ന സംഘടനയുടെ പേരുമായി ചേർത്താണ് മുദ്രാവാക്യങ്ങൾ എഴുതിയിരിക്കുന്നത്. ചുവന്ന അക്ഷരങ്ങളിലാണ് ബാബറി അനുകൂല മുദ്രാവാക്യങ്ങൾ പ്രത്യക്ഷപ്പെട്ടത്.
നവംബർ 24 ന് സർവകലാശാല വിദ്യാർത്ഥികൾക്കായി നിയമാവലി പുറത്തിറക്കിയിരുന്നു. ദേശവിരുദ്ധ മുദ്രാവാക്യത്തിന് 10,000 രൂപ പിഴയായിരുന്നു അതിൽ വ്യവസ്ഥ ചെയ്തത്. ജാതി-മത അസഹിഷ്ണുത വളർത്തുന്ന മുദ്രാവാക്യങ്ങളും ഇതേ പരിധിയിൽ ഉൾപ്പെടും. മതപരമോ സാമുദായികമോ ജാതീയമോ ദേശവിരുദ്ധമോ ആയ പരാമർശങ്ങൾ അടങ്ങിയ പോസ്റ്ററുകൾ/ ലഘുലേഖകൾ അച്ചടിക്കുന്നതും പ്രചരിപ്പിക്കുന്നതും ചട്ടവിരുദ്ധമായി കണക്കാക്കുമെന്നും സർവകലാശാല പുറത്തിറക്കിയ നിയമാവലിയിൽ വ്യക്തമാക്കിയിരുന്നു.
ഇതാദ്യമായല്ല ജെഎൻയു ക്യാമ്പസിൽ വിദ്വേഷ മുദ്രാവാക്യങ്ങൾ നിറയുന്നത്. സംഭവത്തിൽ ശക്തമായ നടപടി എടുക്കുമെന്ന് അധികൃതർ വ്യക്തമാക്കി.