ലക്നൗ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അയോദ്ധ്യ സന്ദർശനത്തിൽ സന്തോഷം പ്രകടിപ്പിച്ച് രാമക്ഷേത്രത്തിലെ മുഖ്യ പുരോഹിതൻ ആചാര്യ സത്യേന്ദ്ര ദാസ്. പ്രധാനമന്ത്രിയെ കാണാൻ സാധിക്കുന്നതിൽ സംസ്ഥാനത്തെ ജനങ്ങൾ സന്തുഷ്ടരായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയുടെ അയോദ്ധ്യാ സന്ദർശനത്തിന് മുന്നോടിയായി മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രധാനമന്ത്രി ഇന്ന് അയോദ്ധ്യ അന്താരാഷ്ട്ര വിമാനത്താവളം രാജ്യത്തിന് സമർപ്പിക്കും. നവീകരിച്ച അയോദ്ധ്യാ റെയിൽവേ സ്റ്റേഷൻ പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും. അയോദ്ധ്യയുടെ വികസനത്തിന് വേണ്ടിയാണ് പ്രധാനമന്ത്രി വരുന്നത്. രാജ്യത്തിനകത്തുള്ളവർക്കും പുറത്തുമുള്ളവർക്കും അയോദ്ധ്യയിൽ സൗകര്യപ്രദമായി സന്ദർശനം നടത്താൻ സാധിക്കുമെന്നും ആചാര്യ സത്യേന്ദ്ര ദാസ് പറഞ്ഞു.
രാവിലെ 11.15 ഓടെ പ്രധാനമന്ത്രി നവീകരിച്ച അയോദ്ധ്യാ റെയിൽവേ സ്റ്റേഷൻ ഉദ്ഘാടനം ചെയ്യും. പുതിയ അമൃത് ഭാരത്, വന്ദേഭാരത് ട്രെയിനുകൾ അദ്ദേഹം
ഫ്ളാഗ് ഓഫ് ചെയ്യും. നിരവധി റെയിൽവേ പദ്ധതികളും അദ്ദേഹം രാജ്യത്തിന് സമർപ്പിക്കും. ഉച്ചക്ക് 12.15-നാണ് പ്രധാനമന്ത്രി അയോദ്ധ്യാ വിമാനത്താവളം ഉദ്ഘാടനം ചെയ്യുന്നത്. തുടർന്ന് നടക്കുന്ന പൊതുപരിപാടിയിലും അദ്ദേഹം പങ്കെടുക്കും. 15,000 കോടി രൂപയുടെ വികസന പദ്ധതികളാണ് പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യുന്നത്.