കണ്ണൂർ: കേന്ദ്രസർക്കാരിന്റെ അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി കണ്ണൂർ പടന്നപ്പാലത്ത് നിർമ്മിച്ച മലിനജല ശുദ്ധീകരണ പ്ലാന്റ് ഉദ്ഘാടനത്തിനൊരുങ്ങി. 27. 03 കോടി രൂപ ചെലവഴിച്ചാണ് പ്ലാന്റ് നിർമ്മിച്ചിരിക്കുന്നത്. ശുദ്ധീകരണ പ്ലാന്റ് പദ്ധതി നടപ്പിലാക്കുന്നതോടെ പ്രതിദിനം 10 ലക്ഷം ലിറ്റർ മലിനജലം ശുദ്ധീകരിക്കാൻ സാധിക്കും. ഇവിടെ നിന്നുള്ള ജലം കൃഷിയ്‌ക്കും നിർമ്മാണ പ്രവർത്തനങ്ങൾക്കും ഗാർഹികേതര ആവശ്യങ്ങൾക്കും ഉപയോഗിക്കാൻ സാധിക്കുമെന്ന് കോർപ്പറേഷൻ മേയർ പറഞ്ഞു.
വീടുകളിൽ നിന്നും ഫ്‌ളാറ്റുകളിൽ നിന്നും മറ്റുവ്യാപാരസ്ഥാപനങ്ങളിൽ നിന്നും ഓടകളിലേക്ക് ഒഴുക്കി വിടുന്ന മലിനജലം ഇന്ന് പരിസ്ഥിതിക്കും ജനങ്ങളുടെ ആരോഗ്യത്തിനും വലിയ ഭീഷണിയായി മാറിയിട്ടുണ്ട്. കണ്ണൂർ നഗരത്തിലെ മലിനജലം പ്രധാനമായും ഒഴുകിയെത്തുന്നത് പടന്നത്തോടിലാണ്. ഇവയ്‌ക്കുള്ള ശാശ്വത പരിഹാരം എന്ന നിലക്കാണ് പ്ലാന്റ് പണിതിരിക്കുന്നത്. അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി സമഗ്ര അഴുക്കുചാൽ പദ്ധതിയും മലിനജല ശുദ്ധീകരണ പ്ലാന്റും നിർമ്മിക്കാൻ തീരുമാനിക്കുകയായിരുന്നു.
പ്ലാന്റിന്റെ ഉദ്ഘാടനം ഡിസംബർ ഇന്ന് ഉച്ചയ്‌ക്ക് രണ്ട് മണിക്ക് മേയർ അഡ്വ.ടി ഒ മോഹനന്റെ അദ്ധ്യക്ഷതയിൽ മന്ത്രി.എം ബി രാജേഷ് നിർവ്വഹിക്കും. അതേസമയം പ്ലാന്റ് നിർമ്മാണം കോർപ്പറേഷന്റെ സ്വന്തം പദ്ധതിയായി അവതരിപ്പിക്കാൻ ശ്രമമുണ്ടെന്ന് ആക്ഷേപം ഉയരുന്നുണ്ട്. മലിനജല ശുദ്ധീകരണ പദ്ധതിയിൽ പകുതിയിലധികം തുകയും കേന്ദ്ര ഗവൺമെന്റിന്റെതാണ്. എന്നാൽ സ്വന്തം പദ്ധതിയായി കൊണ്ടുവരാനാണ് ധൃതിപിടിച്ച് ഉദ്ഘാടനം ചെയ്യുന്നതെന്നാണ് ആരോപണം.















