ജയ്പൂർ: രാജസ്ഥാനിൽ 22 ബിജെപി എംഎൽഎമാർ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. ജയ്പൂർ രാജ്ഭവനിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി ഭജൻലാൽ മിശ്രയുടെ സാന്നിദ്ധ്യത്തിൽ ഗവർണർ കൽരാജ് മിശ്ര മന്ത്രിമാർക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. മുൻ കേന്ദ്രമന്ത്രി രാജ്യവർധൻ സിംഗ് റാത്തോർഡ്, മുതിർന്ന നേതാവും വനവാസി വിഭാഗത്തിൽ നിന്നുള്ള പ്രമുഖനുമായ ഡോ. കിരോദിലാൽ മീണ എന്നിവരാണ് മന്ത്രിസഭയിലെ പ്രമുഖർ.
മുഖ്യമന്ത്രിയെയും ഉപമുഖ്യമന്ത്രിമാരെയും കൂടാതെ 22 മന്ത്രിമാരാണ് ഭജൻലാൽ മിശ്ര മന്ത്രിസഭയിലുള്ളത്. ഇതിൽ 12 പേർ കാബിനറ്റ് മന്ത്രിമാരും അഞ്ചുപേർ സ്വതന്ത്ര ചുമതലയുള്ള സംസ്ഥാന മന്ത്രിമാരും അഞ്ച് പേർ മന്ത്രിമാരുമാണ്. കിരോദി ലാൽ മീണ, രാജ്യവർധൻ സിംഗ് റാത്തോഡ്, ഗജേന്ദ്ര സിംഗ് ഖിൻവ്സർ, ബാബുലാൽ ഖരാഡി, മദൻ ദിലാവർ, ജോഗറാം പട്ടേൽ, സുരേഷ് സിംഗ് റാവത്ത്, അവിനാഷ് ഗെലോട്ട്, ജോരാറാം കുമാവത്, ഹേമന്ത് മീണ, കനയ്യ ലാൽ ചൗധരി, സുമിത് ഗോദാര എന്നിവരാണ് കാബിനറ്റ് മന്ത്രിമാർ.
സഞ്ജയ് ശർമ്മ, ഗൗതം കുമാർ, ഝാബർ സിംഗ് ഖാര, സുരേന്ദ്രപാൽ സിംഗ്, ഹീരാലാൽ നാഗർ എന്നിവരാണ് സ്വതന്ത്ര ചുമതലയുളള മന്ത്രിമാർ. ഒതറാം ദേവസി, മഞ്ജു ബാഗ്മാർ, വിജയ് സിംഗ് ചൗധരി, കെകെ ബിഷ്ണോയ്, ജവഹർ സിംഗ് ബേദം എന്നിവരാണ് മറ്റുമന്ത്രിമാർ. ഈ മാസം 15 ന് മുഖ്യമന്ത്രിയായി ഭജൻലാൽ മിശ്രയും ഉപമുഖ്യമന്ത്രിമാരായി ദിയാകുമാരി, പ്രേംചന്ദ് ഭൈർവയും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റിരുന്നു.
200 അംഗ സഭയിൽ 115 അംഗങ്ങളാണ് ബിജെപിക്കുള്ളത്. 8 സ്വതന്ത്രന്മാരും ബിജെപിയെ പിന്തുണയ്ക്കുന്നു. 69 അംഗങ്ങളാണ് കോൺഗ്രസിന് സഭയിലുള്ളത്.