ലക്നൗ: പ്രധാനമന്ത്രി ഉജ്ജ്വല യോജന ഗുണഭോക്താവിന്റെ വസതിയിൽ നേരിട്ടെത്തി വിശേഷങ്ങൾ അന്വേഷിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇതിനോടകം പത്ത് കോടി ഉപഭോക്താക്കൾക്കാണ് പ്രധാനമന്ത്രി ഉജ്ജ്വല യോജന പ്രകാരം ഗ്യാസ് കണക്ഷൻ ലഭിച്ചത്. ഇതിൽ ഏറ്റവുമൊടുവിലത്തെ ഗുണഭോക്താവായ ഉപഭോക്താവായ മീരയുടെ വസതിയിലാണ് പ്രധാനമന്ത്രി എത്തിയത്. യാദൃശ്ചികമായി വീട്ടിലെത്തിയ പ്രധാനമന്ത്രിയെ വീട്ടിലുള്ളവർ ചായ സൽക്കാരം നൽകി സ്വീകരിച്ചു.
വീട്ടുകാരോടൊപ്പമിരുന്ന് അവരുടെ വിശേഷങ്ങൾ ചോദിച്ചറിഞ്ഞ പ്രധാനമന്ത്രി കുട്ടികളോട് പ്രത്യേകം സംവദിച്ചിരുന്നു. ഇതിന് ശേഷം മീരയുടെ വീട്ടിൽ നിന്നിറങ്ങിയ പ്രധാനമന്ത്രിയെ കാണാനും അഭിവാദ്യം ചെയ്യാനും നിരവധി പേർ തടിച്ചുകൂടി. സുരക്ഷാ ഉദ്യോഗസ്ഥരോടൊപ്പം നടക്കുകയായിരുന്ന പ്രധാനമന്ത്രിയുടെ സമീപത്തേക്ക് കുട്ടികൾ വരികയും അദ്ദേഹത്തോടൊപ്പം സെൽഫിയെടുക്കുകയും ചെയ്തു.
ലതാ മങ്കേഷ്കറിന്റെ സ്മാരണാർത്ഥം അയോദ്ധ്യയിലൊരുക്കിയ ലതാ മങ്കേഷ്കർ ചൗക്കും പ്രധാനമന്ത്രി സന്ദർശിച്ചു. ജനുവരി രണ്ടിന് നടക്കുന്ന രാമക്ഷത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി അയോദ്ധ്യയിലെത്തിയ പ്രധാനമന്ത്രി നിരവധി പദ്ധതികളാണ് ഉദ്ഘാടനം ചെയ്തത്.
ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവർക്ക് പാചക വാതകം ലഭ്യമാക്കാൻ ആരംഭിച്ച പദ്ധതിയാണ് പ്രധാനമന്ത്രി ഉജ്ജ്വല യോജന. 2016 മെയ് ഒന്നിന് ആരംഭിച്ച ഉജ്ജ്വല യോജന പദ്ധതിയിൽ ഇതുവരെ10 കോടി ഉപഭോക്താക്കൾക്കാണ് സൗജന്യമായി എൽപിജി കണക്ഷൻ ലഭിച്ചത്. ഗാർഹിക സിലിണ്ടറുകൾ ഒന്നിന് 200 രൂപ കിഴിവ് ലഭിക്കും. ഇത്തരത്തിൽ മാസത്തിൽ ഒരു സിലിണ്ടർ എന്ന കണക്കിൽ വർഷത്തിൽ 12 എൽപിജി സിലിണ്ടർ ഒരു കുടുംബത്തിന് ലഭിക്കും.