ഇടുക്കി: നവീകരിച്ച മൂന്നാർ-ബോഡിമെട്ട് റോഡിന്റെ ഉദ്ഘാടനം ജനുവരിയിൽ. കേന്ദ്ര ഉപരിതല ഗതാഗത വകുപ്പുമന്ത്രി നിതിൻ ഗഡ്കരി ജനുവരി അഞ്ചിന് ഉദ്ഘാടനം നിർവഹിക്കും. അതോടൊപ്പം തന്നെ ചെറുതോണി പാലത്തിന്റെ ഉദ്ഘാടനം കേന്ദ്ര മന്ത്രി നിർവഹിക്കും.
കൊച്ചി-ധനുഷ്‌കോടി ദേശീയപാതയിൽ 381.76 കോടി രൂപ ചിലവിലാണ് 42 കിലോമീറ്റർ റോഡിന്റെ നവീകരണ പ്രവർത്തനങ്ങൾ നടത്തിയത്. നാലുമീറ്റർ ആയിരുന്ന റോഡിന്റെ വീതി 15 മീറ്റർ ആയി ഉയർത്തുകയും സീബ്രാ ലൈൻ, സൂചനാബോർഡുകൾ എന്നിവ നൽകുകയും ചെയ്തിട്ടുണ്ട്.
ജനുവരി അഞ്ചിന് കാസർഗോഡാണ് മന്ത്രി ആദ്യം എത്തുക. തുടർന്ന് അവിടുത്തെ ചടങ്ങിന് ശേഷം കൊച്ചിയിലെത്തും. ഹെലികോപ്റ്റർ മാർഗമാവും കൊച്ചിയിൽ നിന്നും മൂന്നാറിലെത്തുക. മൂന്നാർ ഹൈ ഓൾട്ടിറ്റിയൂഡ് സ്‌റ്റേഡിയത്തിലെ ഹെലിപാഡിൽ ഇറങ്ങുന്ന മന്ത്രി റോഡ് മാർഗം ഉദ്ഘാടന വേദിയിലെത്തും. ഊരാളുങ്കൽ സൊസൈറ്റിക്കാണ് ഉദ്ഘാടന വേദിയുടെ നിർമ്മാണ ചുമതല.















