സുന്ദരേശ്വരഭഗവാൻ ഒരു വൈശ്യമാതുലന്റെ രൂപം ധരിച്ച് വൈശ്യ ബാലനെ അനുഗ്രഹിക്കുന്ന ലീലയാണ് ഇത്. പണ്ട് മധുരയിൽ അർത്ഥപതി എന്ന് പേരുള്ള ഒരു ധനവാൻ ജീവിച്ചിരുന്നു. കച്ചവടത്തിൽ സമർത്ഥനായിരുന്നതുകൊണ്ട് ധാരാളം ധനം സമ്പാദിച്ചു. സദ്ഗുണസമ്പന്നയായ പത്നിയോടൊപ്പം ജീവിതം നയിച്ച അദ്ദേഹത്തിന് സന്താന സൗഭാഗ്യം ഉണ്ടായില്ല. മുജ്ജന്മ പാപമാണ് അതിന് കാരണം. അദ്ദേഹം സഹോദരിയുടെ പുത്രനെ ദത്തെടുത്ത് വാത്സല്യപൂർവ്വം വളർത്തി. ആ സഹോദരി വേദനിപ്പിക്കുന്ന വാക്കുകൾ പറഞ്ഞ് സഹോദരനായ വൈശ്യനെ വേദനിപ്പിച്ചു പാപികൾക്ക് ഒരിക്കലും പുത്രൻ ഉണ്ടാവുകയില്ല എന്നും സ്വന്തം പുത്രനെ തന്നത് പാപമായി എന്നും അവർ പറഞ്ഞു. സഹോദരിയെ ഇങ്ങനെ പറയാൻ പ്രേരിപ്പിച്ചത് ശിവലീലയാണ് ഈ നിന്ദ്യമായ വാക്കുകൾ പറയുന്നതിന് മറ്റു കാരണങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. സഹോദരിയുടെ വാക്കുകൾ കേട്ടപ്പോൾ ദുഃഖിതനായ വൈശ്യൻ കാട്ടിലേക്ക് തപസ്സു ചെയ്യാൻ പോയി. അടുത്ത ജന്മത്തിലെങ്കിലും പുത്രസൗഭാഗ്യം ഉണ്ടാകണമെന്ന ആഗ്രഹമാണ് അദ്ദേഹത്തിനെ ഇതിനെ പ്രേരിപ്പിച്ചത്. ഭവനവും ധനവും സഹോദരിയുടെ പുത്രന് നൽകിയതിനുശേഷമാണ് വൈശ്യനും പത്നിയും വനവാസം സ്വീകരിച്ചത്.
ബന്ധുക്കൾ അവർ ഇനി തിരിച്ചു വരികയില്ലെന്ന് നിശ്ചയിച്ചു അതിനാൽ തങ്ങൾക്കാണ് അവകാശം എന്ന് പറഞ്ഞ് ആ ഭവനം കയ്യടക്കി. വൈശ്യ സഹോദരിയും പുത്രനും അവരെ തടഞ്ഞു. അപ്പോൾ ബന്ധുക്കൾ ദേഹോപദ്രവം ഏൽപ്പിച്ചു അവരെ വിഷമിപ്പിച്ചു. വീട്,വയലുകൾ, ധനം, പശുക്കൾ, രത്നങ്ങൾ, തുടങ്ങിയ സമസ്ത വസ്തുക്കളും അവർ എടുത്തു. പാചകം ചെയ്യാൻ വെച്ച ഭക്ഷണം പോലും നൽകാതെ അമ്മയെയും പുത്രനെയും വീട്ടിൽ നിന്ന് ഇറക്കി. വൈശ്യ സഹോദരി പുത്രനെയും കൊണ്ട് ഹാലാസ്യ ക്ഷേത്രത്തിൽ എത്തി അവിടെയുള്ള ഹേമ പത്മിനി തീർത്ഥത്തിൽ രണ്ടുപേരും സ്നാനം ചെയ്തു
ഭസ്മ രുദ്രാക്ഷാദികൾ ധരിച്ച് ഭക്തിപൂർവ്വം സുന്ദരേശ ലിംഗ സന്നിധിയിൽ എത്തി അവിടെ പുത്രനെ സാഷ്ടാങ്കം പ്രണമിപ്പിച്ചു. രണ്ടുപേരും പഞ്ചാക്ഷരം ജപിച്ചു. അനന്തരം ഇങ്ങനെ പ്രാർത്ഥിച്ചു..
“സുന്ദരേശ്വര, ദയാനിധെ, മഹാദേവ, നീതി തല്പര. അങ്ങ് ഞങ്ങൾക്ക് ക്ഷേമം നൽകേണമേ. അങ്ങല്ലാതെ മറ്റാരും ആശ്രയമില്ല,. ക്ഷീണിതരായ അവർ ക്ഷേത്രഭൂമിയിൽ കിടന്നു. ഉടൻതന്നെ നിദ്രയും ഉണ്ടായി. മഹാദേവൻ സ്വപ്നത്തിൽ ഇങ്ങനെ അരുളി. നീ പുത്രനോടൊപ്പം ഇപ്പോൾ തന്നെ ഭവനത്തിൽ പോകണം. അവിടെ ചെന്ന് ബന്ധുക്കൾ കയ്യടക്കി വെച്ചിരിക്കുന്ന അടുക്കള ബന്ധിക്കണം. ഈ പ്രവർത്തി ഇഷ്ടപ്പെടാതെ വരുമ്പോൾ ബന്ധുക്കൾ നിന്നെ ന്യായാധിപന്റെ മുന്നിൽ കൊണ്ടുപോകും. അവർ അവരുടെ കാര്യങ്ങൾ പറയുമ്പോൾ വ്യവഹാരം തുടങ്ങും. ആ അവസരത്തിൽ ഞാൻ അവിടെ വന്ന് വ്യായാധിപനെ കൊണ്ട് എല്ലാം നിനക്കും പുത്രനും കിട്ടാനുള്ള അവസരം ഉണ്ടാക്കാം.”
സ്വപ്നത്തിൽ കൂടി ശ്രവിച്ച അരുളപ്പാട് വൈശ്യ സഹോദരിയെ അത്ഭുതപ്പെടുത്തി. ഭഗവാൻ അരുളിയതുപോലെ ഭവനത്തിൽ ചെന്ന് അടുക്കളയുടെ വാതിലുകൾ ബന്ധിച്ചു. തൽക്ഷണം തന്നെ ബന്ധുക്കൾ അവിടെ എത്തി ക്രൂരമായ പീഡനം നടത്തി. അവർ അമ്മയെയും പുത്രനെയും ന്യായാധിപൻ മുന്നിൽ എത്തിച്ചു. ഭക്തവത്സലനായ ഭഗവാൻ തപസ്സിനായി പോയ വൃദ്ധവൈശ്യന്റെ വേഷത്തിൽ ന്യായസഭയിൽ എത്തി. പുത്രനോടൊപ്പം ദുഃഖിച്ചിരിക്കുന്ന സഹോദരിയുടെ സമീപം ചെന്നു. മാതുലനെ വൈശ്യബാലൻ പ്രണമിച്ചു. സോദരിയും സഹോദരൻ ആണെന്ന് വിശ്വാസത്താൽ നടന്ന സംഭവങ്ങൾ അറിയിച്ചു. വൃദ്ധവൈശ്യൻ. എല്ലാ ദുഃഖങ്ങളും കേട്ടു. അദ്ദേഹം സഹോദരീ പുത്രനെ ആലിംഗനം ചെയ്തുകൊണ്ട് കാഴ്ചക്കാരുടെ മനസ്സലിയിപ്പിക്കുന്ന വിധം കരഞ്ഞു. ദുഃഖിക്കേണ്ടതില്ലെന്നും വ്യവഹാരത്തിൽ ജയിച്ച് ധനം എല്ലാം തന്നു കൊള്ളാമെന്നും ആശ്വസിപ്പിച്ചു. അതിനുശേഷം ന്യായാധിപന്റെ മുന്നിലെത്തി.
വൈശ്യനെ കണ്ടപ്പോൾ തന്നെ ബന്ധുക്കൾ ഞെട്ടി. ന്യായാധിപന്റെ ചോദ്യങ്ങൾക്ക് ബന്ധുക്കൾ തങ്ങൾക്ക് തങ്ങൾക്കാണ് അവകാശം എന്ന് സ്ഥാപിച്ചു. അപ്പോൾ വൈശ്യൻ ഇങ്ങനെ പറഞ്ഞു, വാദസ്വത്തിന് ഞാനാണ് അവകാശി. പുത്രൻ ഇല്ലാത്തതുകൊണ്ട് സഹോദരീ പുത്രനെ ദത്തെടുത്തു മുഴുവൻ സ്വത്തും അവർക്ക് നൽകിയതാണ്. അതിനുശേഷമാണ് ഞാൻ മനസ്സിൽ പോയത് ബന്ധുക്കൾ ഇദ്ദേഹം സ്വത്തിന്റെ ഉടമസ്ഥൻ അല്ല എന്ന് പറഞ്ഞു. ഇരു ഭാഗത്തുമുള്ള വാദങ്ങൾ കേട്ടപ്പോൾ ന്യായാധിപൻ ഇങ്ങനെ പറഞ്ഞു..
“വാദത്തിലിരിക്കുന്ന സ്വത്തിന് വൃദ്ധവൈശ്യൻ ഉടമസ്ഥൻ ആണോ അല്ലയോ എന്ന കാര്യം അദ്ദേഹം തെളിയിക്കണം.”
വൈശ്യൻ ഉടൻ തന്നെ തന്റെ വംശാവലി പറഞ്ഞു, പൂർവികന്മാരുടെയും അവരുടെ പുത്രന്മാരുടെയും കാര്യങ്ങൾ പറഞ്ഞു, അവർ ജനിച്ച കാലവും മരിച്ച കാലവും നിറവും അടയാളവും അറിയിച്ചു. ദാസീ ദാസന്മാരുടെ പേരുകൾ, കൃഷിസ്ഥലങ്ങളുടെ പേരുകൾ, പിതൃക്കളുടെ പേരുകൾ, പശുക്കളുടെ നിറങ്ങൾ, എന്നിവ വ്യക്തമായി പറഞ്ഞു കൊടുത്തു..കൊടുക്കൽ വാങ്ങലുകളുടെ കണക്കുകളും ഗൃഹാദികൾക്കുള്ള ചിഹ്നങ്ങളും രഹസ്യമായ പല കാര്യങ്ങളും വിസ്തരിച്ചു പറഞ്ഞു. തപസ്സ് ചെയ്യാൻ പോയ വൃദ്ധവൈശ്യനാണ് താനെന്നും, ശാസ്ത്രപ്രകാരം ദത്തെടുത്ത സഹോദരി പുത്രന് അവകാശം നൽകിക്കൊണ്ട് വിധി കല്പിക്കണമെന്നും, അഭ്യർത്ഥിച്ചു. ഇത്രയും കേട്ടപ്പോൾ അവകാശവാദങ്ങളുമായി എത്തിയ ബന്ധുക്കൾ ഭയന്നോടി.
തങ്ങളുടെ കള്ളത്തരങ്ങൾ മുഴുവൻ മറ്റുള്ളവർ അറിയുമെന്ന് വൈശ്യന്റെ വാക്കുകളിൽ നിന്ന് അവർക്ക് മനസ്സിലായി. അതാണ് അവിടെ നിൽക്കാതെ പെട്ടെന്ന് പോകാൻ കാരണം. താൻ തന്നെയാണ് അവകാശി എന്നുള്ളതിന് നല്ല തെളിവാണ് വാദവുമായി എത്തിയ ബന്ധുക്കൾ അവിടം വിട്ട് പോയതെന്ന് കൂടി വൈശ്യൻ അറിയിച്ചു.അവരെല്ലാം അറിഞ്ഞുകൊണ്ട് തന്നെയാണ് താൻ ഭഗിനി പുത്രനെ ദത്തെടുത്തതെന്നും സ്വത്തുക്കൾ കൊടുത്തതെന്നും കൂടി വൈശ്യൻ പറഞ്ഞു..
ന്യായാധിപൻ വൈശ്യന്റെ സഹോദരി പുത്രന് തന്നെ സ്വത്ത് എല്ലാം കൊടുക്കാൻ വിധിച്ചു. മൂന്നുപേരും കൂടി സ്വന്തം ഭവനത്തിലേക്ക് സസന്തോഷം പോകുവാനും അദ്ദേഹം അനുവാദം നൽകി. സർവ്വ സമ്പത്തും ഉള്ള ആ ഭവനത്തിൽ പ്രവേശിച്ചതിനുശേഷം വൈശ്യൻ അപ്രത്യക്ഷനായി.
സുന്ദരേശ ഭഗവാൻ തന്നെയാണ് വൈശ്യ രൂപത്തിൽ വന്നതെന്ന് എല്ലാവർക്കും മനസ്സിലായി. ജനങ്ങൾ പരസ്പരം സുന്ദരേശ മാഹാത്മ്യം പറയുന്നത് ശ്രവിക്കാൻ ഇടയായ സുന്ദരപാദ ശേഖര പാണ്ഡ്യരാജാവ് വൈശ്യസഹോദരിയെയും പുത്രനെയും കൊട്ടാരത്തിലേക്ക് ക്ഷണിച്ചുവരുത്തുകയും ധാരാളം സ്വത്തുക്കൾ പ്രദാനം ചെയ്യുകയും ചെയ്തു. ഹാലാസ്യനാഥനോടുള്ള ഭക്തി വർദ്ധിച്ച രാജാവ് അവിടെയുള്ള ഗോപുരങ്ങളും മറ്റു ദേവാലയങ്ങളും സ്വർണവും രത്നവും കൊണ്ട് മനോഹരമാക്കി. ത്രികാലങ്ങളിലും ഭഗവദാരാധന നടത്തി ജീവിച്ചു ഭഗവാന്റെ അനുഗ്രഹത്താൽ സുന്ദരപാദ ശേഖരന് ഒരു പുത്രൻ ജനിച്ചു. “വരഗുണൻ” എന്നായിരുന്നു പുത്രന് നൽകിയ നാമധേയം. ഈ നാമം അന്വർത്ഥമാക്കുന്ന വിധത്തിൽ തന്നെ ആ പുത്രൻ ജീവിതം നയിച്ചു, സദ്ഗുണ സമ്പൂർണ്ണനായ പുത്രനെ രാജ്യഭരണം ഏൽപ്പിച്ച് ആ പിതാവ് ശിവലോകം പ്രാപിച്ചു..
സർവ്വദുഃഖങ്ങളും തീർക്കുകയും സർവ്വാഭിലാഷങ്ങൾ നൽകുകയും ആണ് ഈ ലീലയുടെ ശ്രവണവും പാരായണവും നൽകുന്ന ഫലം .
അടുത്ത ഹാലാസ്യ മാഹാത്മ്യം 40 – പാണ്ഡ്യരാജാവിന്റെ ബ്രഹ്മഹത്യാ പാപമോചനവും ശിവലോക ദർശനവും.
അവലംബം-വ്യാസദേവൻ രചിച്ച സ്കന്ദപുരാണത്തിലെ അഗസ്ത്യസംഹിത അടിസ്ഥാനമാക്കി ശ്രീ ചാത്തുക്കുട്ടി മന്നാടിയാർ രചിച്ച ഹാലാസ്യ മാഹത്മ്യം കിളിപ്പാട്ട്.
കെ രാധാമണി തമ്പുരാട്ടി
ഫോൺ 8281179936
ആലപ്പുഴ സനാതന ധർമ്മ വിദ്യാലയത്തിൽ അധ്യാപികയായിരുന്നു ലേഖിക . ഔദ്യോഗിക രംഗത്തു നിന്ന് വിരമിച്ച ശേഷം ആധ്യാത്മിക രചനകൾ നിർവ്വഹിച്ചുകൊണ്ടിരിക്കുന്നു .
ശിവാവതാരങ്ങൾ, ശിവകഥാമൃതം, (ഡി സി ബുക്സ്), ശിവജ്ഞാനാമൃതം, ശിവസ്തോത്രമാല, ശിവമഹാസ്തോത്രവും ശിവസഹസ്രനാമവും (കേരളാ ബുക്ക് ട്രസ്റ്റ് കോഴിക്കോട്), ശിവപുരാണ സംഗ്രഹം (ഗുരുവായൂർ ദേവസ്വം),വൈശാഖ മാഹാത്മ്യം (തീരഭൂമി ബുക്സ് ), എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട് ..
ഈ ലിങ്കിൽ ക്ലിക്ക് ചെയ്താൽ ഹാലസ്യ മാഹാത്മ്യത്തിന്റെ എല്ലാ ലേഖനങ്ങളും പ്രസിദ്ധീകരിക്കുന്ന മുറക്ക് ക്രമമായി ലഭിക്കും















