ഇടുക്കി: വിഷബാധയേറ്റ് പശുക്കൾ നഷ്ടപ്പെട്ട തൊടുപുഴയിലെ കുട്ടി ക്ഷീരകർഷകർക്ക് സഹായവുമായി നടൻ ജയറാം. ഓസ്‌ലർ എന്ന ചിത്രത്തിന്റെ ട്രെയിലർ ലോഞ്ചിന് വേണ്ടി മാറ്റിവെച്ച തുക അദ്ദേഹം നേരിട്ട് കുട്ടികളുടെ വീട്ടിലെത്തി കൈമാറും. തൊടുപുഴ വെള്ളിയാമറ്റം സ്വദേശികളായ മാത്യു, ജോർജ്കുട്ടി എന്നിവർ അരുമയായി വളർത്തിയ 13 പശുക്കളാണ് വിഷബാധയെ തുടർന്ന് ചത്തുവീണത്. അഞ്ച് ലക്ഷത്തിൽ കുറയാത്ത തുക അദ്ദേഹം കുട്ടികൾക്ക് കൈമാറും
ഇരുപത് വർഷത്തോളമായി പശുക്കളെ വളർത്തുന്ന ആളാണ് താനെന്ന് ജയറാം പറഞ്ഞു. അതിന്റെ ബുദ്ധിമുട്ടും അതിലൂടെ ലഭിക്കുന്ന സന്തോഷവും തനിക്കറിയാം. ഷൂട്ടിംഗ് ഇല്ലാത്ത സമയങ്ങളിലൊക്കെ ഫാമിലാണ് സമയം ചെലവഴിക്കുക.
രണ്ടുതവണ ക്ഷീരകർഷകനുള്ള സർക്കാരിന്റെ പുരസ്‌കാരവും എനിക്ക് ലഭിച്ചിരുന്നു. ഈ കുട്ടികൾക്കുണ്ടായ സമാനമായ അനുഭവം എനിക്കും ഉണ്ടായിട്ടുണ്ട്. ഈ കുട്ടികളുടെ വിഷമം മനസിലാകും. ഇവരെ ഒന്ന് നേരിട്ടുകാണാൻ വേണ്ടി മാത്രമാണ് പോകുന്നത്. ജയറാം പറഞ്ഞു.
ഞായറാഴ്ച രാത്രിയാണ് പശുക്കൾ ചത്തത്. കപ്പത്തൊലി കഴിച്ചതാണ് പശുക്കൾ ചാവാൻ കാരണം എന്നാണ് നിഗമനം. കപ്പത്തൊലി തിന്നതിന് ശേഷം പശുക്കൾ അസ്വസ്ഥത പ്രകടമാക്കിയതായി കൂട്ടികൾ പറയുന്നു. ഇതിന് പിന്നാലെയാണ് ചത്തനിലയിൽ കണ്ടത്.