മനുഷ്യ ശരീരത്തിൽ മരുന്നിന്റെ സ്വാധീനം അറിയാനായി ഇനി മൃഗങ്ങളിൽ കുത്തിവയ്ക്കേണ്ട, ചിപ്പ് ഘടിപ്പിച്ച ഉപകരണം വികസിപ്പിച്ചെടുത്ത് ശാസ്ത്രലോകം. സ്കോട്ട്ലൻഡിലെ എഡിൻബർഗ് സർവകലാശാലയിലെ ശാസ്ത്രജ്ഞരാണ് രോഗിയുടെ ശരീരത്തിൽ മരുന്നിന്റെ പ്രഭാവം തിരിച്ചറിയാൻ കഴിയുന്ന 3ഡി-പ്രിന്റ് ഉപകരണം വികസിപ്പിച്ചത്.
ഒരു മരുന്ന് മനുഷ്യന്റെ ശരീരത്തിൽ എപ്രകാരം എത്തുന്നുവെന്നറിയാൻ ഈ മരുന്ന് സഹായിക്കും. മരുന്ന് രക്തത്തിലൂടെ ഒഴുകിയെത്തി ഓരോ അവയവങ്ങളെയും എങ്ങനെ ബാധിക്കുന്നുവെന്ന് ശാസ്ത്രജ്ഞർക്ക് മനസിലാക്കാൻ ഈ ബോഡി-ഓൺ-ചിപ്പ് ഉപകരണം സഹായിക്കും. മൃഗങ്ങളിൽ ഇത്തരത്തിൽ പരീക്ഷിച്ച ശേഷമാണ് ഓരോ മരുന്നും മനുഷ്യനിൽ കുത്തിവയ്‌ക്കുന്നത്. എന്നാൽ ഈ ഉപകരണത്തിന്റെ സഹായത്തോടെ ഈ ഘട്ടം ഒഴിവാക്കാൻ സാധിക്കും. ഹൃദയം, ശ്വാസകോശം, വൃക്ക, കരൾ, തലച്ചോർ എന്നീ അവയവങ്ങളുടെ ചിത്രമാകും ഇത് പകർത്തുക. മരുന്ന് ഈ അവയവങ്ങളെ എങ്ങനെ ബാധിക്കുന്നുവെന്നറിയാൻ ഇത് സഹായിക്കും.
രക്തചംക്രമണ സംവിധാനം വഴിയാണ് മരുന്ന് ഒഴുകിയെത്തുന്നത്. ഇതിലേക്കാണ് ഈ ചിപ്പ് ബന്ധിപ്പിച്ചിരിക്കുന്നത്. അവയവങ്ങളുടെയും കലകളുടെയും ചിത്രങ്ങൾ നിർമ്മിക്കുന്ന ഇമേജിംഗ് ടെസ്റ്റായ പോസിട്രോൺ എമിഷൻ ടോമോഗ്രഫി (പിഇടി) സ്കാനിംഗ് വഴി
അവയവങ്ങൾക്കുള്ളിൽ എന്താണ് നടക്കുന്നതെന്ന് കാണിക്കുന്ന വിശദമായ 3D ചിത്രങ്ങൾ നിർമ്മിച്ചെടുക്കാൻ ചിപ്പ് സഹായിക്കും. രോഗബാധിതമായ കോശങ്ങളെ കണ്ടെത്താൻ സഹായിക്കുന്ന റേഡിയോ ആക്ടീവ് ട്രേസർ കുത്തിവെച്ചാണ് പെറ്റ് സ്കാനിംഗ് നടത്തുന്നത്. ക്യാൻസർ, ഹൃദ്രോഗം, മസ്തിഷ്ക രോഗങ്ങളുടെ പ്രാരംഭ ലക്ഷണങ്ങൾ കണ്ടെത്താൻ ടെസ്റ്റ് സഹായിക്കുന്നു.
അതുകൊണ്ട് തന്നെ പല രോഗങ്ങളെയും ആദ്യഘട്ടത്തിൽ തന്നെ തുരത്താൻ സഹായിക്കുന്ന ചിപ്പാകുമിതെന്നാണ് ശാസ്ത്രലോകത്തിന്റെ കണക്കുകൂട്ടൽ. അഞ്ച് അവയവങ്ങളെ ബന്ധിപ്പിക്കുന്നത് വഴി ഒരു പുതിയ മരുന്ന് രോഗിയുടെ മുഴുവൻ ശരീരത്തെയും എങ്ങനെ ബാധിക്കുമെന്ന് ഫലപ്രദമായി പഠിക്കാൻ ശാസ്ത്രജ്ഞരെ സഹായിക്കുമെന്നും സർവകലാശാലയിലെ ഗവേഷകർ പറയുന്നു.
മരുന്നുകളുടെയും മറ്റ് സംയുക്തങ്ങളുടെയും ഫലപ്രാപ്തി പരിശോധിക്കുന്നതിനായി ലോകമെമ്പാടും നിരവധി മൃഗങ്ങളെയാണ് ഉപയോഗിക്കുന്നത്. പുതിയ സാങ്കേതിക വിദ്യ വഴി ഇത്തരത്തിൽ ഉപയോഗിക്കുന്ന മൃഗങ്ങളുടെ എണ്ണം കുറയ്‌ക്കാൻ സഹായിക്കും.















