കേപ്ടൗൺ: രണ്ടാം ടെസ്റ്റ് മത്സരത്തിലെ ആദ്യ ഇന്നിംഗ്‌സിൽ ദക്ഷിണാഫ്രിക്കയെ 55 റൺസിന് തകർത്ത് ഇന്ത്യൻ ബോളർമാർ. 23.2 ഓവറിൽ ഇന്ത്യക്ക് മുന്നിൽ ദക്ഷിണാഫ്രിക്കൻ ബാറ്റിംഗ് നിര അടിയറവ് പറയുകയായിരുന്നു. ആറ് വിക്കറ്റെടുത്ത മുഹമ്മദ് സിറാജാണ് പ്രോട്ടീസിനെ തകർത്തത്. ജസ്പ്രീത് ബുമ്രയും മുകേഷ് കുമാറും രണ്ട് വിക്കറ്റ് വീതമെടുത്തു. ദക്ഷിണാഫ്രിക്കൻ നിരയിൽ ഡേവിഡ് ബെഡിംഗ്ഹാമും(12) വെറെയ്നെയ്‌ക്കും (15) മാത്രമാണ് രണ്ടക്കം കടക്കാനായത്.
ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്‌ക്ക് തുടക്കത്തിൽ തന്നെ നാല് മുൻനിര വിക്കറ്റുകളാണ് നഷ്ടമായത്. ബാവുമയുടെ അഭാവത്തിൽ പ്രോട്ടീസിനെ നയിക്കുന്ന ഡീൻ എൽഗറുടെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. ആദ്യ ടെസ്റ്റിൽ സെഞ്ച്വറി നേടിയ എൽഗർ നാല് റൺസെടുത്ത് പുറത്തായി. എയ്ഡൻ മാർക്രം(2) ടോണി ഡി സോർസി(2), സ്റ്റബ്‌സ്(3), ഡേവിഡ് ബെഡിംഗ്ഹാം(12), കെയ്ൽ വെറെയ്‌നെ(15), മാർകോ ജാൻസൺ(0), കേശവ് മഹാരാജ്(3), കഗീസോ റബാദ(5), നാന്ദ്രെ ബർഗർ(4) ലുങ്കി എൻഗിഡി എന്നിവരെല്ലാം നിരാശപ്പെടുത്തി.
ഇന്ത്യയ്‌ക്കെതിരെ ടെസ്റ്റ് ക്രിക്കറ്റിലെ ഇന്നിംഗ്‌സിൽ ഒരു ടീം നേടുന്ന ഏറ്റവും ചെറിയ സ്‌കോറാണിത്. ഇതാദ്യമായാണ് 1932-ന് ശേഷം ദക്ഷിണാഫ്രിക്ക ഇത്രയും ചെറിയ സ്‌കോറിന് പുറത്താകുന്നത്.