പത്തനംതിട്ട: ശബരിമലയിൽ അരവണ പ്രതിസന്ധി രൂക്ഷമായി തുടരുന്നു. അരവണ വിതരണം ഒരാൾക്ക് പരമാവധി രണ്ട് ടിന്നാക്കി ചുരുക്കിയിരിക്കുകയാണ് ദേവസ്വം ബോർഡ്. അരവണ പ്രതിസന്ധി ഇന്ന് വൈകിട്ട് പരിഹരിക്കുമെന്നാണ് ദേവസ്വം നേരത്തെ അറിയിച്ചിരുന്നത്. മകരവിളക്ക് അടുത്തിരിക്കുന്ന സമയത്താണ് അരവണ വിതരണത്തിൽ പ്രതിസന്ധി നേരിട്ടിരിക്കുന്നത്. പ്രസാദ വിതരണം ആകെ താറുമാറായിരിക്കുകയാണ്. നീണ്ട് ക്യൂവാണ് പല ദിവസങ്ങളിലും അനുഭവപ്പെടുന്നത്.
അരവണ നിറക്കുന്ന ടിൻ ലഭ്യമാകാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് ദേവസ്വത്തിന്റെ വാദം. നിലവിൽ ഒരു തീർത്ഥാടകന് അഞ്ച് ടിന്ന് അരവണ മാത്രമാണ് വിതരണം ചെയ്തിരുന്നത്. എന്നാൽ കഴിഞ്ഞ ഞായറാഴ്ച മുതൽ അരവണ വിതരണത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഇന്ന് കൂടുതൽ ടിന്നുകൾ എത്തുമെന്നും ഇതോടെ പ്രതിസന്ധി അവസാനിക്കുമെന്നുമാണ് ദേവസ്വം ബോർഡ് പറഞ്ഞത്.
അരവണയ്‌ക്കുള്ള ടിന്നുകളുടെ കരാർ രണ്ട് കമ്പനികൾക്കാണ് നൽകിയിരിക്കുന്നത്. ഇതിൽ ഒരു കമ്പനി ടിന്നുകൾ നൽകാതെ വന്നതാണ് പ്രതിസന്ധിയ്‌ക്ക് കാരണമായത്. പ്രശ്‌ന പരിഹാരത്തിനായി രണ്ട് കമ്പനികൾക്ക് കൂടി ടിന്ന് നിർമ്മിക്കാനുള്ള കരാർ നൽകിയിട്ടുണ്ട്. തുടർന്ന് പ്രതിസന്ധി പരിഹാരിക്കാനാകുമെന്നായിരുന്നു ദേവസ്വം അറിയിച്ചത്.