അമ്പയറുടെ തീരുമാനം തിരുത്താനുള്ള ഡിസിഷൻ റിവ്യൂ സിസ്റ്റത്തിൽ(ഡിആർഎസ്) പരിഷ്‌കാരവുമായി അന്താരാഷ്ട ക്രിക്കറ്റ് കൗൺസിൽ. വിക്കറ്റ് കീപ്പർമാർക്ക് ലഭിക്കുന്ന അധിക പരിഗണനയാണ് പുതിയ മാറ്റത്തിലൂടെ ഇല്ലാതാകുന്നത്. നേരത്തെ, വിക്കറ്റ് കീപ്പർ സ്റ്റംപിംഗിന് അപ്പീൽ ചെയ്താൽ ക്യാച്ചും എൽബിയും അടക്കമുള്ളവ പരിശോധിക്കുമായിരുന്നു. അങ്ങനെ വരുമ്പോൾ ഫീൽഡിംഗ് ടീമിന് അധികമായി റിവ്യൂ എടുക്കേണ്ടി വരില്ല. പുതിയ പരിഷ്‌കാരത്തിൽ സ്റ്റംപിംഗ് അപ്പീലിൽ ക്യാച്ചോ എൽബിയോ പരിഗണിക്കേണ്ടതില്ലെന്നാണ് ഐസിസി തീരുമാനം. ക്യാച്ചാണോയെന്ന് ടീമിന് സംശയമുണ്ടെങ്കിൽ അതിനായി പ്രത്യേക ഡിആർഎസെടുക്കാം. പുതിയ മാറ്റം കഴിഞ്ഞ വർഷം ഡിസംബർ 23 മുതൽ നിലവിൽ വന്നു.
ഡിആർഎസ് നിയമത്തിന് പുറമെ കൺകഷൻ സബ്‌സ്റ്റിയൂട്ട് നിയമത്തിലും ഐസിസി മാറ്റം കൊണ്ടുവന്നിട്ടുണ്ട്. തലയ്‌ക്ക് പരിക്കേറ്റ് പുറത്താകുന്ന താരത്തിന് പകരമായി ക്രീസിലെത്തുന്നയാൾക്ക് പന്തെറിയാനാകില്ല. അതുപോലെ, മത്സരത്തിനിടെ പരിക്കേറ്റാൽ അത് വിലയിരുത്തുന്നതിനും ചികിത്സിക്കുന്നതിനുമുള്ള സമയം നാല് മിനിറ്റായി കുറയ്‌ക്കാനും ഐസിസി തീരുമാനിച്ചതായി പ്രസ്താവനയിൽ അറിയിച്ചു.