ന്യൂഡൽഹി: മദ്രസകളിൽ പഠിക്കുന്ന അമുസ്ലീം കുട്ടികളെ കണ്ടെത്തി ഔപചാരിക വിദ്യാഭ്യാസം നൽകാൻ തയ്യാറാകാത്ത സംസ്ഥാനങ്ങൾക്കെതിരെ കർശന നടപടിയുമായി ദേശീയ ബാലവകാശ കമ്മീഷൻ(എൻസിപിസിആർ). 11 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാരോട് നേരിട്ട് ഹാജരാകാൻ എൻസിപിസിആർ നിർദ്ദേശം നൽകി.
ഇസ്ലാം മതവിശ്വാസികളല്ലാത്ത കുട്ടികളെ മദ്രസകളിൽ ചേർക്കുന്നത് ഭരണഘടനയുടെ ആർട്ടിക്കിൾ 28(3) ന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാനങ്ങൾക്ക് എൻസിപിസിആർ നോട്ടീസ് അയച്ചിരുന്നു. ഒരു വർഷം മുൻപ് നൽകിയ നോട്ടീസിനോട് 11 സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും പ്രതീകരിച്ചിരുന്നില്ല. രക്ഷിതാക്കളുടെ സമ്മതമില്ലാതെ കുട്ടികൾക്ക് മതപഠനം നൽകുന്നതിൽ നിന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളെ സംസ്ഥാനം വിലക്കണമെന്നും നോട്ടീസിൽ വ്യക്തമാക്കിയിരുന്നു.
മദ്രസകളിൽ പഠിക്കുന്നതോ കഴിയുന്നതോ ആയ ഹിന്ദു, മുസ്ലീം ഇതര വിഭാഗങ്ങളിൽ ഉൾപ്പെട്ട കുട്ടികളെ കണ്ടെത്താൻ കഴിഞ്ഞ ഒരു വർഷമായി കമ്മീഷൻ ശ്രമം നടത്തുകയാണെന്ന് അദ്ധ്യക്ഷൻ പ്രിയങ്ക് കനുങ്കോ പറഞ്ഞു. അവർക്ക് ഔപചാരിക വിദ്യാഭ്യാസം നൽകാൻ തുടർച്ചയായി നിർദ്ദേശം നൽകിയിട്ടും ചില സംസ്ഥാനങ്ങൾ അവഗണിക്കുകയായിരുന്നു, അദ്ദേഹം ചൂണ്ടിക്കാട്ടി
ഹരിയാന, ആന്ധ്രാപ്രദേശ്, ഛത്തീസ്ഗഡ്, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ, ഗോവ, ജാർഖണ്ഡ്, കർണാടക, കേരളം, മദ്ധ്യപ്രദേശ്, മേഘാലയ, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരെയാണ് എൻസിപിസിആർ വിളിച്ചുവരുത്തിയത്. മദ്രസകളുമായി ബന്ധപ്പെട്ട വിശദാംശങ്ങളുമായി കമ്മീഷനിൽ നേരിട്ട് ഹാജരാകാൻ ചീഫ് സെക്രട്ടറിമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.