ഹിസാർ സ്വദേശി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഇന്ത്യൻ ക്രിക്കറ്റ് താരവും ഹരിയാന ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടുമായ ജോഗീന്ദർ ശർമ്മ ഉൾപ്പടെ അഞ്ച് പേർക്കെതിരെ കേസ്. സ്വത്ത് തർക്കത്തെ തുടർന്നാണ് ഹിസാർ സ്വദേശി പവൻ ആത്മഹത്യ ചെയ്തത്. സംഭവത്തിൽ പവന്റെ അമ്മ നൽകിയ പരാതിയിലാണ് നടപടി. പ്രഥമ ടി20 ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിൽ അംഗമായിരുന്നു ജോഗീന്ദർ.
ജനുവരി ഒന്നിനാണ് സ്വത്ത് തർക്കത്തെ തുടർന്ന് പവൻ തൂങ്ങിമരിച്ചത്. പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ഏറ്റെടുക്കാൻ കുടുംബം തയ്യാറായിരുന്നില്ല. പ്രതികളെ പട്ടികജാതി/പട്ടികവർഗ നിയമപ്രകാരം അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ഉന്നയിച്ചായിരുന്നു മൃതദേഹം സ്വീകരിക്കാൻ കുടുംബം വിസമ്മതിച്ചത്.
വീടൊഴിയാൻ പവനോട് പ്രതികൾ ആവശ്യപ്പെട്ടിരുന്നെന്നാണ് പരാതിയിൽ പറയുന്നത്. അജയ്ബീർ, ഈശ്വർ ജജാരിയ, പ്രേം ഖാതി, അർജുൻ, ഹോക്കി പരിശീലകൻ രാജേന്ദ്ര സിഹാഗ് എന്നിവരാണ് മറ്റു പ്രതികൾ. ആത്മഹത്യാപ്രേരണ കുറ്റമാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.