ഭോപ്പാൽ : ആരാധനാലയങ്ങളിൽ നിന്ന് ഉച്ചഭാഷിണി നീക്കം ചെയ്യാൻ ഉത്തരവിട്ട സർക്കാരിനെതിരെ മദ്ധ്യപ്രദേശ് ജില്ലാ ഖാസി സയ്യിദ് നിസാർ അലി . ഖണ്ട്വ ജില്ലയിലെ എല്ലാ ആരാധനാലയങ്ങളിൽ നിന്നും ശബ്ദസംവിധാനം നീക്കം ചെയ്യുന്നതിനായി അടുത്തിടെ ജില്ലാ ഭരണകൂടവും പോലീസ് ഉദ്യോഗസ്ഥരും നിർദേശം നൽകിയിരുന്നു . എന്നാൽ തങ്ങളെ തെരുവിലിറങ്ങാൻ നിർബന്ധിക്കരുതെന്നാണ് ജില്ലാ ഖാസിയുടെ മുന്നറിയിപ്പ് .
ഉച്ചഭാഷിണി നീക്കം ചെയ്യാൻ കോടതി ആവശ്യപ്പെട്ടിട്ടില്ല, ശബ്ദത്തിന് പരിധി നിശ്ചയിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ജില്ലയിലെ എല്ലാ മതസ്ഥരും അവരവരുടെ ആരാധനാലയങ്ങളിൽ നിന്ന് എല്ലാ ശബ്ദ സംവിധാനങ്ങളും നീക്കം ചെയ്തു. ഒരെണ്ണം മാത്രം അവശേഷിപ്പിച്ചു. എന്നാൽ ഇന്ന് എല്ലാ ശബ്ദ സംവിധാനങ്ങളും നീക്കം ചെയ്യാൻ ഭരണകൂടം ആവശ്യപ്പെടുന്നു.
ഈ രാജ്യം നിരീശ്വരവാദികളുടേതല്ല . ക്ഷേത്രങ്ങളിലും മസ്ജിദുകളിലും ഗുരുദ്വാരകളിലും ഉച്ചഭാഷിണി അഴിച്ചുമാറ്റി നിരീശ്വരവാദത്തിന്റെ തെളിവ് നൽകുന്നത് ഒട്ടും സഹിക്കില്ല. തങ്ങളെ തെരുവിലിറങ്ങാൻ നിർബന്ധിക്കരുതെന്നും സയ്യിദ് നിസാർ അലി പറഞ്ഞു.