ബെംഗളൂരു : രാമജന്മഭൂമി കേസിൽ അറസ്റ്റിലായ ശ്രീകാന്ത് പൂജാരിക്ക് കർണാടകയിലെ ഹൂബ്ലി കോടതി സോപാധിക ജാമ്യം അനുവദിച്ചു. ഡിസംബർ 29-നാണ് കർണാടക പോലീസ് കർസേവകനായ ശ്രീകാന്ത് പൂജാരിയെ അറസ്റ്റ് ചെയ്തത് . ശ്രീകാന്ത് പൂജാരിക്ക് സോപാധിക ജാമ്യം അനുവദിച്ചിട്ടുണ്ടെന്നും നാളെ വൈകിട്ട് വിട്ടയക്കുമെന്നും ശ്രീകാന്ത് പൂജാരിയുടെ അഭിഭാഷകൻ സഞ്ജീവ് ബദ്സക അറിയിച്ചു.
കോടതി ഉത്തരവിനെ സ്വാഗതം ചെയ്യുന്നതായി സഞ്ജീവ് ബദ്സക പറഞ്ഞു. ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. ഉത്തരവിന്റെ പകർപ്പ് കിട്ടിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.. പൂജാരി അറസ്റ്റിലായതോടെ ബിജെപി സംസ്ഥാനവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുകയും , റാലികൾ സംഘടിപ്പിക്കുകയും ചെയ്തിരുന്നു.
ശ്രീകാന്ത് പൂജാരിയുടെ അറസ്റ്റിൽ കോൺഗ്രസ് സർക്കാരിനെതിരെ പ്രതിഷേധിക്കാൻ ബിജെപി അധ്യക്ഷൻ ബി വൈ വിജയേന്ദ്ര പാർട്ടി പ്രവർത്തകരോട് ആഹ്വാനം ചെയ്തിരുന്നു. രാമഭക്തർക്കെതിരെ പഴയ കേസുകൾ വീണ്ടും തുറന്നത് കോൺഗ്രസ് സർക്കാരിന്റെ പ്രതികാര മനോഭാവം തുറന്നുകാട്ടുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.