ന്യൂഡൽഹി: സൊമാലിയൻ കടൽക്കൊള്ളക്കാർ റാഞ്ചിയ ഇന്ത്യക്കാർ ഉൾപ്പെട്ട സൈബീരിയൻ കപ്പൽ വീണ്ടെടുത്ത സംഭവത്തിൽ പ്രതികരണവുമായി നാവികസേന മേധാവി. രാജ്യത്തിന്റെ താത്പര്യങ്ങൾ സംരക്ഷിക്കുക എന്നതാണ് ഞങ്ങളുടെ പ്രധാന ചുമതലയെന്നും അതാണ് നിർവഹിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ പൗരന്മാർ എവിടെ ആപത്തിൽപ്പെട്ടാലും അവിടെയെത്തി അവരെ രക്ഷിക്കുക എന്നത് തങ്ങളുടെ കർത്തവ്യമാണ്. ഇത് തന്നെയാണ് യുക്രെയ്നിലും സുഡാനിലും നിർവഹിച്ചത്. ഇന്ത്യൻ നാവിക സേന എല്ലാകാലവും ഇത് തുടരുമെന്നും അദ്ദേഹം പറഞ്ഞു. ഡൽഹിയിൽ വാർത്താ ഏജൻസിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭാരതത്തിന്റെ താത്പര്യം സംരക്ഷിക്കുക എന്നത് നാവിക സേനയുടെ ഉത്തരവാദിത്തമാണ്. അതാണ് ഇന്ത്യൻ കപ്പലല്ലായിരുന്നിട്ട് കൂടി കടൽക്കൊള്ളക്കാർ റാഞ്ചിയ കപ്പലിൽ നിന്നും ഇന്ത്യക്കാരെ മോചിപ്പിക്കാൻ നാവികസേന മുന്നിട്ടിറങ്ങിയത്. ഇത് തന്നെയാണ് നമ്മൾ സുഡാനിലും യുക്രെയ്നിലും നടത്തിയതും. ഇന്ത്യൻ പൗരന്മാരെ തിരിച്ചെത്തിക്കുകയെന്നുള്ള ദൗത്യം ഒരു വെല്ലുവിളിയായി തന്നെ ഏറ്റെടുക്കുകയായിരുന്നു. നിലവിൽ എന്ത് വിലകൊടുത്തും കടൽക്കൊള്ളക്കാരെ മേഖലയിൽ നിന്നും തുരത്തണമെന്നുള്ള നിർദ്ദേശം നൽകിയിട്ടുണ്ട്. ഇന്ത്യൻ മഹാസമുദ്രത്തെ സുരക്ഷിതത്വമുള്ള മേഖലയായി നിലനിർത്താനുള്ള ഉത്തരവാദിത്തം നമുക്കുണ്ട്. അഡ്മിറൽ ആർ. ഹരികുമാർ പറഞ്ഞു.
റാഞ്ചിയ കപ്പൽ വീണ്ടെടുക്കുന്നതിനായി നാവികസേന യുദ്ധക്കപ്പലായ ഐഎൻഎസ് ചെന്നൈയെയാണ് നിയോഗിച്ചത്. ഐഎൻഎസ് ചെന്നൈ റാഞ്ചിയ കപ്പലിനടുത്തേക്ക് ഹെലികോപ്റ്റർ അയക്കുകയും കടൽക്കൊള്ളക്കാർക്ക് കപ്പൽ വിട്ടുപോകാൻ മുന്നറിയിപ്പ് നൽകുകയുമായിരുന്നു. ഇതോടെ കൊള്ളക്കാർ കപ്പൽ ഉപേക്ഷിച്ച് പിൻവലിഞ്ഞു . തുടർന്ന് മാർക്കോസ് കമോൻഡോകൾ കപ്പലിലെത്തി ഇന്ത്യക്കാരുൾപ്പെടെയുള്ള ജീവനക്കാരെ മോചിപ്പിക്കുകയായിരുന്നു. കടൽക്കൊള്ളക്കാർ റാഞ്ചിയ ലൈബീരിയൻ ചരക്കു കപ്പലായ എംവി ലൈല നോർഫോക്കിൽ 15 ഭാരതീയരടക്കം 21 പേരാണുണ്ടായിരുന്നത്.