തിരുവനന്തപുരം: കണ്ണൂരിൽ കർഷകൻ ആത്മഹത്യ ചെയ്തതിന് ഉത്തരവാദി സംസ്ഥാന സർക്കാരാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. പിണറായി സർക്കാർ തുടരുന്ന കർഷകവിരുദ്ധ നയങ്ങളാണ് വാഴകൃഷിക്കാരനായ ജോസിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.
കേരളത്തിൽ കർഷക ആത്മഹത്യകൾ തുടർക്കഥയാവുകയാണ്. ഇടത് സർക്കാർ കർഷകർക്ക് അർഹമായ ആനുകൂല്യങ്ങൾ നിഷേധിക്കുകയാണ് ചെയ്യുന്നത്. ധൂർത്തടിക്കാൻ കോടികൾ പൊടിച്ച് നവകേരള യാത്രയും കേരളീയവുമെല്ലാം നടത്തുന്ന പിണറായി വിജയൻ കർഷകരെ ദ്രോഹിക്കുകയാണെന്നും കെ.സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
കടബാദ്ധ്യതയെ തുടർന്ന് നടുവിൽ പാത്തൻപാറ സ്വദേശി ജോസ് (63) ആണ് ഇന്ന് തൂങ്ങി മരിച്ചത്. വാഴകൃഷി നഷ്ടത്തിലായതോടെ വ്യക്തികളിൽ നിന്നും സ്വാശ്രയ സംഘങ്ങളിൽ നിന്നും കടം വാങ്ങിയ പണം തിരിച്ചു നൽകാൻ കഴിഞ്ഞില്ല. ഇതിൽ മനംനൊന്താണ് കർഷകൻ ആത്മഹത്യ ചെയ്തത്. രാവിലെ വീട്ടിലാണ് ജോസിനെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.