പത്തനംതിട്ട: ശബരിമലയിലെ അനിയന്ത്രിത തിരക്കിനെ തുടർന്ന് ദർശനം നടത്താതെ മടങ്ങി ചെന്നൈയിൽ നിന്നെത്തിയ സംഘം. കുട്ടികളും പ്രായമായവരുമായി എത്തിയ സംഘമാണ് പത്ത് മണിക്കൂറിലധികം ക്യൂവിൽ നിൽക്കേണ്ടി വരുമെന്ന് അറിഞ്ഞതോടെയാണ് സംഘം മടങ്ങിയത്. പോലീസിന്റെ നിസഹകരണവും സംഘം മടങ്ങാൻ കാരണമായി.
കഴിഞ്ഞ വെള്ളിയാഴ്ച പമ്പയിൽ എത്തിയ സംഘമാണ് അയ്യനെ ദർശിക്കാതെ മടങ്ങിയത്. മടക്കയാത്രയിൽ ശനിയാഴ്ച ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിലെത്തിയപ്പോൾ പതിനെട്ട് പടികളുള്ള ഓതറ പുന്നകാട് അയ്യപ്പ ക്ഷേത്രത്തെ കുറിച്ച് അറിഞ്ഞ സംഘം അവിടെയെത്തി ഇരുമുടിയഴിച്ച് നെയ് തേങ്ങയുടച്ചു. നെയ്യഭിഷേകവും നടത്തി. ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് സുരേഷ് നാരായണന്റെ നേതൃത്വത്തിൽ ഇതിനുള്ള സൗകര്യമൊരുക്കി. തുടർന്ന് ഇന്നലെ വൈകിട്ട് ആറിന് സംഘം നാട്ടിലേക്ക് മടങ്ങി.
വളരെ വൈകാരികമായാണ് അയ്യപ്പൻമാർ സംഭവത്തോട് പ്രതികരിച്ചത്. കഴിഞ്ഞ 24 വർഷമായി ശബരിമല ദർശനം നടത്തുന്നതെന്നും എന്നാൽ ഇത്തവണത്തേത് ഏറ്റവും ക്രൂരമായ അനുഭവമാണെന്ന് സംഘടത്തിലൊരാൾ പറഞ്ഞു. പമ്പയിലെ ക്യൂവിൽ കയറാൻ ശ്രമിച്ചപ്പോൾ കുട്ടികളെയടക്കം പോലീസ് തള്ളി പുറത്താക്കിയെന്നും കുട്ടികളോട് വരെ ക്രൂരമായാണ് പെരുമാറിയതെന്നും സംഘം പറയുന്നു. തമിഴ്നാട് സർക്കാരിന് പരാതി നൽകുമെന്നും ഇവർ വ്യക്തമാക്കി.