ന്യൂഡൽഹി: ഇന്ത്യക്കാർ ബഹിഷ്കരിച്ചാൽ മാലദ്വീപിനെ കാത്തിരിക്കുന്നത് വലിയ അപകടമെന്ന് മുൻ മന്ത്രി അഹമ്മദ് മഹ്ലൂഫ്. ഇന്ത്യയുടെ ബഹിഷ്കരണം രാജ്യത്തിന്റെ സമ്പത്ത് വ്യവസ്ഥയെ ബാധിക്കും. ഇത്തരം ഒരു ക്യാമ്പെയിനെ അതിജീവിക്കുക മാലദ്വീപിനെ സംബന്ധിച്ചിടത്തോളം പ്രയാസകരമാണ്. അതിനാൽ വിഷയത്തിൽ അടിയന്തര പരിഹാരം കാണാൻ തയാറാകണമെന്നും അഹമ്മദ് മഹ്ലൂഫ മാലദ്വീപ് സർക്കാരിനോട് ആവശ്യപ്പെട്ടു.
ചിലരുടെ അഭിപ്രായ പ്രകടനങ്ങൾ നമ്മുടെ ഏറ്റവും അടുത്ത അയൽവാസിയായ രാജ്യവുമായുള്ള ബന്ധത്തെ തന്നെ ബാധിച്ചിരിക്കുകയാണ്. ഇന്ത്യാക്കാർ മാലദ്വീപിനെ ബഹിഷ്കരിക്കുന്നത് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ ഗുരുതരമായി ബാധിക്കും. ഇത്തരമൊരു ക്യാമ്പെയിനെ പ്രതിരോധിക്കുകയെന്നത് നമ്മളെ സംബന്ധിച്ചടത്തോളം പ്രയാസമുള്ള കാര്യമാണ്. വിഷയം ഏത്രയും പെട്ടെന്ന് പരിഹരിക്കണമെന്ന് ഞാൻ സർക്കാരിനോട് ആവശ്യപ്പെടുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ഇന്ത്യക്കാർക്കുമെതിരായി നടത്തപ്പെട്ട വംശീയ പരാമർശങ്ങൾക്ക് ഒരു സാധാരണ പൗരനെന്ന നിലയിൽ ഞാൻ മോപ്പുചോദിക്കുന്നു. അഹമ്മദ് മഹ്ലൂഫ് എക്സിൽ കുറിച്ചു.
ഇന്ത്യൻ പ്രധാനമന്ത്രിക്കും രാജ്യത്തിനുമെതിരായ വംശായ പരാമർശത്തിനെതിരെ വൻ പ്രതിഷേധമാണ് മാലദ്വീപിനുള്ളിൽ തന്നെ അരങ്ങേറുന്നത്. രാജ്യത്തിന്റെ 26 ശതമാനം വരുമാനവും ലഭിക്കുന്നത് ടൂറിസത്തിൽ നിന്നാണ്. രാജ്യത്തെത്തുന്ന 16 ശതമാനം യാത്രികരും ഇന്ത്യയിൽ നിന്നുള്ളവരാണ്. വിദഗ്ധ ചികിത്സയ്ക്കും മറ്റുമായി മാലദ്വീപിലെ ജനങ്ങൾ ആശ്രയിക്കുന്നതും ഇന്ത്യയെ തന്നെയാണ്. അതിനാൽ ഇന്ത്യയിൽ ഇപ്പോൾ കത്തിനിൽക്കുന്ന ബോയിക്കോട്ട് ക്യാമ്പെയ്ൻ രാജ്യത്തിന്റെ ഭാവിയെ ബാധിക്കുമെന്നാണ് മാലദ്വീപിലെ പ്രതിപക്ഷ പാർട്ടികൾ ചൂണ്ടിക്കാട്ടുന്നത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലക്ഷദ്വീപ് സന്ദർശനത്തെ പരിഹസിച്ചുകൊണ്ടായിരുന്നു മന്ത്രിമാരായ മറിയം ഷിയുന, മൽഷ ഷെരീഫ്, അബ്ദുള്ള മഹ്സൂം മാജിദ് തുടങ്ങിയവരുടെ പരാമർശം. ഇന്ത്യ തങ്ങളെ ലക്ഷ്യംവക്കുകയാണെന്ന് ആരോപിച്ചുകൊണ്ടായിരുന്നു വംശീയപരമായ അധിക്ഷേപങ്ങൾ. പരാമർശം വിവാദമായതോടെ മന്ത്രിമാരെ മാലദ്വീപ് സർക്കാർ സസ്പെൻഡ് ചെയ്തു. മാലദ്വീപ് മന്ത്രിമാരുടെ പരാമർശത്തിനെതിരെ അന്താരാഷ്ട്രതലത്തിൽ തന്നെ വൻ വിമർശനമാണ് ഉയരുന്നത്.