എറണാകുളം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ പണം വകമാറ്റിയ കേസ് തള്ളിയ ലോകായുക്തയുടെ ഉത്തരവ് ചോദ്യം ചെയ്തുള്ള ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് ഹർജിക്കാരനായ ആർ എസ് ശശികുമാർ ഫയൽ ചെയ്ത കേസ് പരിഗണിക്കുന്നത്. ദുരിതാശ്വാസ നിധിയിൽ നിന്നും മാനദണ്ഡങ്ങൾ പാലിക്കാതെ പണം വകമാറ്റി നൽകിയെന്നാണ് ഹർജിക്കാരന്റെ പരാതി.
ആർ എസ് ശശികുമാറിന്റെ പരാതി ആദ്യം പരിഗണിച്ച ലോകായുക്ത പണം വകമാറ്റിയതിൽ തെളിവുകളില്ലെന്ന കാരണത്താൽ ഹർജി തള്ളിക്കളയുകയായിരുന്നു. ലോകായുക്തയുടെ പരിധിയിൽ വരുന്നതല്ല ഈ പരാതിയെന്നും ഉപലോകായുക്തമാരായ ബാബു മാത്യു പി ജോസഫും, ഹാറൂൺ അൽ റഷീദും വ്യക്തമാക്കിയിരുന്നു. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ആയിരത്തിലധികം കേസുകൾ പരിഗണിച്ച ലോകായുക്ത, രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് കേവലം നൂറിൽപരം കേസുകൾ മാത്രമേ പരിഗണിച്ചിട്ടുള്ളൂവെന്ന ആക്ഷേപങ്ങളും ഉയർന്നു വരുന്നുണ്ട്. ഇതെല്ലാം ചൂണ്ടിക്കാണിച്ചാണ് ഹർജിക്കാരൻ ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തത്.