അക്ഷാർത്ഥത്തിൽ വിസ്മയം എന്ന പറയാൻ കഴിയുന്ന ഇടമാണ് ലക്ഷദ്വീപ്. ഒരിക്കലെങ്കിലും ഇവിടം സന്ദർശിച്ചവർക്കറിയാവുന്ന കാര്യമാണത്. ആകർഷകമായ ടൂറിസ്റ്റ് മേഖലയിൽ വിദേശരാജ്യങ്ങളോട് പോലും കിടപ്പിടിക്കാൻ ലക്ഷദ്വീപിന് സാധിക്കുന്നു. പവിഴപ്പുറ്റുകളുടെ കലവറയായ ഇവിടം കടൽ സമ്പത്ത് കൊണ്ടും മികവുറ്റതാണ്. അറബിക്കടലിലെ 36 ദ്വീപുകളാണ് ലക്ഷദ്വീപ് എന്ന പേരിൽ അറിയപ്പെടുന്നത്. കവരത്തിയാണ് തലസ്ഥാനം.
അഗത്തി, അമിനി, ആന്ത്രോത്ത്, ബംഗാരം, ബിത്ര, ചെത്ലാത്, കടമത്ത്, കവരത്തി, കൽപേനി, കിൽത്താൻ, മിനിക്കോയ് എന്നീ 11 ദ്വീപുകളിലാണ് ജനവാസമുള്ളത്. 70,000-താഴെ മാത്രമാണ് ആകെ ജനസംഖ്യ. കേരളത്തിന്റെ അയൽക്കാരനായ ലക്ഷദ്വീപിലും മലയാളം തന്നെയാണ് ഔദ്യോഗികഭാഷ. എന്നാൽ മാലദ്വീപ് ഭാഷയായ ദിവോഹിയോട് സാമ്യമുള്ള മഹൽ ഭാഷയും മലയാളത്തോട് സാമ്യമുള്ള ജസരി ഭാഷയുമാണ് പ്രാദേശികമായി ഉപയോഗിക്കുന്നത്.
പവിഴപ്പുറ്റുകളുടെ കലവറയാണ് ലക്ഷദ്വീപ്. ഭൂമിയിലെ വൈവിധ്യമായതും മനോഹരവുമായ ആവാസവ്യവസ്ഥയാണ് പവിഴപ്പുറ്റുകൾ. തീരത്തോട് ചേർന്ന് ആഴം കുറഞ്ഞ കടലിൽ ഇവ കാണപ്പെടുന്നു. ഏകദേശം നൂറോളം ഇനങ്ങളിലുള്ള ഒച്ചുകൾ, നൂറു കണക്കിന് വിവിധ തരത്തിലുള്ള മൽസ്യങ്ങൾ, ചെറിയ സസ്യങ്ങൾ, വിവിധ തരത്തിലുള്ള കടൽക്കുതിരകൾ തുടങ്ങിയ ലക്ഷക്കണക്കിനുള്ള ജീവികളുടെ ആവാസകേന്ദ്രമാണ് പവിഴപ്പുറ്റുകൾ. കോടിക്കണക്കിന് വർഷങ്ങൾ പഴക്കം ഉള്ളതാണ് പവിഴപ്പുറ്റുകൾ. 120 കിലോമീറ്ററോളം വിസ്തൃതിയിൽ പരന്ന് കിടക്കുന്നതാണ് പവിഴപ്പുറ്റുകൾ. ഇവിടെ ആൾ താമസം ഇല്ലെന്നതാണ് മറ്റൊരു പ്രത്യേകത. വർണ്ണമത്സ്യങ്ങൾ ഉൾപ്പെടെ സമുദ്ര ജീവി വൈവിധ്യം തന്നെ ഇവിടെ കാണാനാകും. സ്കൂബാ ഡൈവിംഗ് ഉൾപ്പെടെ സഞ്ചാരികളെ ആകർഷിക്കുന്ന മറ്റ് ഘടകങ്ങളുമുണ്ട്. കൽപ്പേനി, കവരത്തി, അഗത്തി എന്നിവയും മറ്റ് പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളാണ്.
നാളികേരവും മത്സ്യസമ്പത്തുമാണ് ലക്ഷദ്വീപുകാരുടെ പ്രധാന വരുമാനമാർഗം. ബേപ്പൂരും കൊച്ചിയുമാണ് ലക്ഷദ്വീപിന് അടുത്തുള്ള വിപണന കേന്ദ്രങ്ങൾ. മുൻകാലങ്ങളിൽ തേങ്ങ ഉണക്കി കയറ്റുമതി ചെയ്യുമായിരുന്നു. ഇപ്പോൾ തേങ്ങ പ്രാദേശിക കച്ചവടക്കാർക്ക് വിറ്റ് അവർ വഴി വിപണനകേന്ദ്രങ്ങളിലേക്കെത്തിക്കുകയാണ് പതിവ്. പ്രകൃതി ഭംഗിയിൽ ആകൃഷ്ടരായി നിരവധി സിനിമകളും ലക്ഷദ്വീപിൽ ചിത്രീകരിച്ചിട്ടുണ്ട്. രാമു കാര്യാട്ട് ചിത്രമായ ‘ദ്വീപ്’ ആണ് ലക്ഷദ്വീപിൽ ചിത്രീകരിച്ച ആദ്യചിത്രം. ദ്വീപിലെ പ്രാദേശിക ഭാഷയായ ജസരിയിൽ ‘സിഞ്ചാർ’ എന്ന പേരിൽ ചിത്രം ഇറങ്ങിയിട്ടുണ്ട്.















