മുംബൈ: ദേശീയ യൂത്ത് ഫെസ്റ്റിവൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. മഹാരാഷ്‌ട്രയിലെ ക്ഷേത്ര നഗരമായ നാസിക്കിൽ ജനുവരി 12 മുതൽ 16 വരെയാണ് അഞ്ച് ദിവസമാണ് ദേശീയ യൂത്ത് ഫെസ്റ്റിവൽ നടക്കുന്നത്. നാസിക്കിലെ തപോവൻ മൈതാനത്താണ് ഉദ്ഘാടന ചടങ്ങ് നടക്കുക.
പ്രോഗ്രാം ഓഫ് നാഷണൽ ഇന്റഗ്രേഷൻ ക്യാമ്പിന് (എൻഐസി) കീഴിലുള്ള പ്രധാന പ്രവർത്തനമായാണ് 1995-ൽ ദേശീയ യുവജനോത്സവം ആരംഭിച്ചത്. നെഹ്‌റു യുവകേന്ദ്ര സംഘടന (NYKS), നാഷണൽ സർവീസ് സ്‌കീം (NSS) പോലുള്ള സംസ്ഥാനത്തിന്റെയും സ്ഥാപനങ്ങളുടെയും സഹകരണത്തോടെ ഫെസ്റ്റിവൽ നടക്കുന്നത്.
28 സംസ്ഥാനങ്ങളിൽ നിന്നും 8 കേന്ദ്ര ഭരണ പ്രദേശങ്ങളിൽ നിന്നുമായി ഏകദേശം 8000 പേർ ഫെസ്റ്റിവലിൽ പങ്കെടുക്കുമെന്നാണ് റിപ്പോർട്ടുകൾ. കേരളത്തിൽ നിന്നുളള 65 അംഗ ടീം ഫെസ്റ്റിവലിൽ പങ്കെടുക്കും. നെഹ്രു യുവകേന്ദ്ര, നാഷണൽ സർവീസ് സ്കീം, കേരള യുവജനക്ഷേമ ബോർഡ് തുടങ്ങിയ ഏജൻസികൾ മുഖേന തിരഞ്ഞെടുത്ത പ്രതിഭകളാണ് കേരളത്തെ പ്രതിനിധീകരിക്കുന്നത്.
മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുടെ അദ്ധ്യക്ഷതയിൽ ഉപമുഖ്യമന്ത്രിമാരായ ദേവേന്ദ്ര ഫഡ്‌നാവിസ്, അജിത് പവാർ, ഉന്നത സാങ്കേതിക വിദ്യാഭ്യാസ മന്ത്രി ചന്ദ്രകാന്ത് പാട്ടീൽ, സാംസ്‌കാരിക മന്ത്രി സുധീർ മുൻഗന്തിവാർ, ഗ്രാമവികസന മന്ത്രി ഗിരീഷ് എന്നിവർ ഉൾപ്പെട്ട ഉന്നതതല യോഗം ഇതുമായി ബന്ധപ്പെട്ട് കാര്യങ്ങൾ വിലയിരുത്തി. കായിക മന്ത്രി സഞ്ജയ് ബൻസോഡെ, നാസിക് ഗാർഡിയൻ മന്ത്രി ദാദാജി ഭൂസെ, ചീഫ് സെക്രട്ടറി ഡോ. നിതിൻ കരീർ, അഡീഷണൽ ചീഫ് സെക്രട്ടറി ഒ പി ഗുപ്ത, ഡിവിഷണൽ കമ്മീഷണർ രാധാകൃഷ്ണ എന്നിവരും യോഗത്തിൽ പങ്കെടുത്തു.