തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ പുതിയ വാട്ടർ ടാങ്ക്. ക്ലിഫ് ഹൗസിൽ വാട്ടർ ടാങ്ക് നിർമ്മിക്കാനായി 5.92 ലക്ഷം രൂപയാണ് സർക്കാർ ഖജനാവിൽ നിന്നെടുത്ത് ചെലവഴിക്കുന്നത്. വെള്ളത്തിന് ആവശ്യത്തിന് ശക്തിയില്ലെന്ന് പൊതുമരാമത്ത് ഉദ്യോഗസ്ഥർ വിലയിരുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ ടാങ്കിന് അനുമതി.
സർക്കാർ സാമ്പത്തിക പ്രതിസന്ധിയിലാണെന്നുള്ള പല്ലവികൾ സ്ഥിരം ഉരുവിടുമ്പോഴും ധൂർത്തിന് തെല്ലൊന്ന് ശമനമില്ല. 1,600 രൂപ പെൻഷൻ കൊടുക്കാൻ ഇല്ലെന്ന് കോടതിയെ അറിയിച്ച് ദിവസങ്ങൾ പിന്നിടുമ്പോഴാണ് അനാവശ്യ കാരണങ്ങൾ പറഞ്ഞുള്ള ഓരോ ചെലവുകൾ. ക്ലിഫ് ഹൗസിലാണ് മന്ത്രി മന്ദിരങ്ങളിൽ അറ്റകുറ്റപ്പണികൾ അധികവും നടക്കുന്നത്. കാലി തൊഴുത്തിന് 42.50 ലക്ഷം, ചാണക കുഴിക്ക് 3.72 ലക്ഷം, സുരക്ഷയ്‌ക്ക് 39.54 ലക്ഷം, മരച്ചില്ല മുറിക്കാൻ 1.77 ലക്ഷം എന്നിങ്ങനെ നീളുകയാണ് അറ്റകുറ്റപ്പണികളുടെ പട്ടിക.