ന്യൂഡൽഹി: പ്രതിരോധ-വ്യാവസായിക മേഖലകളിൽ സഹകരണം വർദ്ധിപ്പിക്കാൻ തീരുമാനിച്ച് ഇന്ത്യയും യുകെയും. കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗും യുകെ പ്രതിരോധ സെക്രട്ടറി ഗ്രാന്റ് ഷാപ്പ്സും തമ്മിൽ ലണ്ടനിൽ വച്ച് നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. 2002ൽ ജോർജ്ജ് ഫെർണാണ്ടസിന് ശേഷം യുകെ സന്ദർശിക്കുന്ന ആദ്യത്തെ ഇന്ത്യൻ പ്രതിരോധ മന്ത്രിയാണ് രാജ്നാഥ് സിംഗ്. ടാവിസ്റ്റോക്ക് സ്ക്വയറിൽ മഹാത്മാഗാന്ധിയുടെ പ്രതിമയിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണ് അദ്ദേഹം ഗ്രാന്റ് ഷാപ്പ്സുമായുള്ള കൂടിക്കാഴ്ചയ്ക്കെത്തിയത്.
പ്രതിരോധ-വ്യാവസായിക സഹകരണം വർദ്ധിപ്പിക്കുന്നതിന് പ്രത്യേക ഊന്നൽ നൽകിക്കൊണ്ടാണ് മന്ത്രിമാരുടെ ചർച്ച പുരോഗമിച്ചതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഇന്ത്യ-യുകെ ബന്ധമെന്നത് മികച്ച സൗഹൃദത്തിന് ഉദാഹരണമാണ്. പൊതുവായ തത്വങ്ങളും ലക്ഷ്യങ്ങളും ഉള്ള സ്വാഭാവിക പങ്കാളികളാണ് ഇരുരാജ്യങ്ങളെന്നും ഗ്രാന്റ് ഷാപ്പ്സ് പറഞ്ഞു. ഇന്തോ-പസഫിക് മേഖലയിൽ ഇന്ത്യയും യുകെയും തമ്മിലുള്ള സഹകരണത്തിന്റെ ആവശ്യകത വർദ്ധിച്ചു കൊണ്ടിരിക്കുകയാണെന്ന് രാജ്നാഥ് സിംഗും ചൂണ്ടിക്കാട്ടി.
ഇന്റർനാഷണൽ കേഡറ്റ്സ് എക്സ്ചേഞ്ച് പ്രോഗ്രാം നടത്തുന്നതുമായി ബന്ധപ്പെട്ടുള്ള ധാരണാപത്രത്തിലും ഇരുരാജ്യങ്ങളും ഒപ്പുവച്ചു. പതിരോധ ഗവേഷണ രംഗത്തെ സഹകരണവുമായി ബന്ധപ്പെട്ട് ഡിആർഡിഒയും ബ്രിട്ടീഷ് ഡിഫൻസ് സയൻസ് ആൻഡ് ടെക്നോളജി ലബോറട്ടറിയുമായി യോജിച്ച് പ്രവർത്തിക്കും. ഇതിനുള്ള കരാറിലും ഇരുകൂട്ടരും ഒപ്പുവച്ചിട്ടുണ്ട്.