ഇസ്ലാമബാദ്: അന്തരിച്ച മുൻ പാക് പ്രസിഡന്റ് പർവേസ് മുഷറഫിന്റെ വധശിക്ഷ സുപ്രീം കോടതി ശരിവെച്ചതായി പാക് മാദ്ധ്യമമായ
ജിയോ ന്യൂസ് റിപ്പോർട്ട് ചെയ്തു. മരണത്തിന് ഒരു വർഷത്തിന് ശേഷമാണ് വിധി പ്രഖ്യാപനം. പാക് ചീഫ് ജസ്റ്റിസ് ഖാസി ഫേസ് ഇസ അദ്ധ്യക്ഷനായ നാലംഗ ബെഞ്ചാണ് വധശിക്ഷ ശരിവെച്ചത്.
കാർഗിൽ യുദ്ധത്തിന്റെ സൂത്രധാരനും സൈനിക ഭരണാധികാരിയുമായ മുഷറഫ് ദീർഘനാളത്തെ അസുഖത്തെ തുടർന്ന് കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് അന്തരിച്ചത്. കേസുകളിൽ നിന്ന് രക്ഷപ്പെടാൻ 2016 മുതൽ യു.എ.ഇ.യിൽ സ്വയം പ്രവാസം തുടരുന്നതിനിടയിലായിരുന്നു അന്ത്യം.
2007 നവംബറിൽ പ്രഖ്യാപിച്ച അടിയന്തരാവസ്ഥ ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പർവേസ് മുഷറഫിനെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തിയത്. 2019 ലാണ് കേസ് രജിസ്റ്റർ ചെയ്തത്.
1999-ൽ നവാസ് ഷെരീഫ് സർക്കാരിനെ താഴെയിറക്കിയാണ് പർവേസ് മുഷറഫ് ഭരണം പിടിച്ചെടുത്തത്. ആദ്യ വർഷങ്ങളിൽ സൈനിക മേധാവിയായി രാജ്യം ഭരിച്ച മുഷറഫ് 2001-ൽ പ്രസിഡന്റായി സ്വയം അവരോധിതനായി.