ആലപ്പുഴ: കുട്ടനാട്ടിൽ കടബാധ്യതയെ തുടർന്ന് ആത്മഹത്യ ചെയ്ത കർഷകൻ കെ.ജി പ്രസാദിന്റെ കുടുംബത്തിന് കൈത്താങ്ങുമായി സുരേഷ് ഗോപി. കുടുംബത്തിന്റെ കടബാധ്യത സുരേഷ് ഗോപി ഏറ്റെടുക്കും. പ്രസാദിന്റെ ഭാര്യ ഓമനയ്‌ക്ക് ജപ്തി നോട്ടീസ് വന്ന സാഹചര്യത്തിലാണ് സുരേഷ് ഗോപിയുടെ സഹായഹസ്തം. എസ്‌സിഎസ്ടി കോർപ്പറേഷനിൽ നിന്ന് പ്രസാദിന്റെ ഭാര്യ വായ്പയെടുത്ത 60000 രൂപയും പലിശയും സുരേഷ് ഗോപി തിരിച്ചടയ്‌ക്കും. നേരത്തെ മലയാളിയായ മുംബൈ വ്യവസായി പ്രസാദിന്റെ കുടുംബത്തിന് കുടിശ്ശിക തീർക്കാനുള്ള പണം നൽകിയിരുന്നു. പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നില്ലെന്നും സുരേഷ് ഗോപിയുടെ മകളുടെ വിവാഹ സമ്മാനമാണിതെന്നും പറഞ്ഞായിരുന്നു പണം നൽകിയത്.
ഇന്നലെയാണ് പട്ടിക ജാതി പട്ടിക വർഗ വികസന കോർപ്പറേഷനിൽ നിന്ന് പ്രസാദിന്റെ ഭാര്യ ഓമനയ്‌ക്ക് ജപ്തി നോട്ടീസ് വന്നത്. പ്രസാദിന്റെ പേരിലുള്ള അഞ്ച് സെന്റ് സ്ഥലവും വീടും ജപ്തി ചെയ്യുമെന്നാണ് നോട്ടീസിലുള്ളത്. 2022 ഓഗസ്റ്റിലാണ് ഓമന സ്വയം തൊഴിൽ വായ്പയായി 60,000 രൂപ വായ്പയെടുത്തത്. 15,000 രൂപയോളം തിരിച്ചടച്ചു.11 മാസമായി തിരിച്ചടവ് മുടങ്ങിയിരുന്നു. കുടിശ്ശികയായ 17,600 രൂപ അഞ്ച് ദിവസത്തിനുള്ളിൽ അടച്ചില്ലെങ്കിൽ വീടും പുരയിടവും ജപ്തി ചെയ്യുമെന്നാണ് നോട്ടീസ്.