ആലപ്പുഴ: അയോദ്ധ്യ രാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ചടങ്ങിനെ പിന്തുണച്ച് എസ്‍എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. പ്രാണപ്രതിഷ്ഠാ കർമ്മം അഭിമാനമുയർത്തുന്ന ആത്മീയ മുഹൂർത്തമാണെന്നും പ്രതിഷ്ഠാ മുഹൂർത്തതിൽ എല്ലാ വിശ്വാസികളും ഭവനങ്ങളിൽ ദീപം തെളിയിക്കണമെന്നും അദ്ദേഹം പറഞ്ഞു. ശ്രീരാമൻ വ്യക്തിജീവിതത്തിലും കർമപഥത്തിലും മര്യാദ പുരുഷോത്തമനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസം ആർഎസ്എസ് കാര്യകർത്താക്കൾ അദ്ദേഹത്തെ സന്ദർശിക്കുകയും പ്രാണപ്രതിഷ്ഠയുടെ അക്ഷതം കൈമാറുകയും ചെയ്തിരുന്നു. വെള്ളാപ്പള്ളി നടേശനും അദ്ദേഹത്തിന്റെ ഭാര്യ പ്രീതി നടേശനും ചേർന്നാണ് അക്ഷതം ഏറ്റുവാങ്ങിയത്. ഇക്കഴിഞ്ഞ ദിവസം എൻഎസ്എസും സമാനമായ നിലപാട് സ്വീകരിച്ചിരുന്നു. എന്നാൽ കോൺഗ്രസും സിപിഎമ്മും രാമക്ഷേത്രത്തെ രാഷ്‌ട്രീയ വിഷയമായി ഉയർത്തിക്കാണിക്കുകയാണ്.