തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് പറക്കാനായി കോടികൾ ചെലവഴിച്ച് വാടകയ്‌ക്കെടുത്ത ഹെലികോപ്റ്ററിന്റെ വാടക കുടിശ്ശിക തീർക്കാനായി 50 ലക്ഷം രൂപ അനുവദിച്ച് ധനകാര്യ വകുപ്പ്. ഒക്ടോബർ 20 മുതൽ നംവബർ 19 വരെയുള്ള വാടകയാണ് കുടിശ്ശിക ഇനത്തിൽ സർക്കാർ നൽകാനുള്ളത്. 80 ലക്ഷം രൂപയാണ് ഹെലികോപ്റ്ററിന്റെ പ്രതിമാസ വാടക.
സർക്കാർ ആവശ്യങ്ങൾക്കായി ചിപ്‌സൺ ഏവിയേഷൻ കമ്പനിയിൽ നിന്നെടുത്ത ഹോലികോപ്റ്ററിന് രണ്ട് മാസത്തെ വാടക കുടിശ്ശികയായി വന്നതോടെയാണ് വാടക നൽകണമെന്നാവശ്യപ്പെട്ട് കമ്പനി പോലീസ് മേധാവിക്ക് കത്ത് നൽകിയത്. കേരള പോലീസുമായാണ് കമ്പനി കരാറിൽ ഏർപ്പെട്ടത്. തുടർന്ന് കഴിഞ്ഞ മാസം കത്ത് ആഭ്യന്തര വകുപ്പിനും പിന്നീട് മുഖ്യമന്ത്രിയുടെ പ്രത്യേക നിർദ്ദേശ പ്രകാരം ധനകാര്യവകുപ്പിനും അപേക്ഷ കൈമാറി. ഇതോടെയാണ് ധനകാര്യ വകുപ്പ് അധിക തുക അനുവദിച്ചത്. ട്രഷറിയിൽ നിന്നും ഒരു ലക്ഷം രൂപയുടെ ബില്ലുകൾ മാറാൻ ധനകാര്യ വകുപ്പിന് പ്രത്യേക അനുമതി ആവശ്യമാണ്. എന്നാൽ ഇതിൽ ഇളവുകൾ വരുത്തിയാണ് ധനകാര്യ വകുപ്പ് അധിക പണം സർക്കാരിന് അനുവദിച്ചിരിക്കുന്നത്.
ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ചിപ്‌സൺ ഏവിയേഷനിൽ നിന്നും മൂന്ന് വർഷത്തേക്കാണ് സംസ്ഥാന സർക്കാർ ഹെലികോപ്റ്റർ വാടയ്‌ക്കെടുത്തത്. 80 ലക്ഷം രൂപയ്‌ക്ക് 20 മണിക്കൂർ സമയം ഇതിൽ സഞ്ചരിക്കാൻ സാധിക്കും. പിന്നീട് വരുന്ന ഓരോ മണിക്കൂറിനും 90,000 രൂപയും സർക്കാർ നൽകണം.