കർണാടകയിൽ ഒമ്പതാം ക്ലാസുകാരി പ്രസവിച്ചതിന് പിന്നാലെ ഹോസ്റ്റൽ വാർഡൻ അറസ്റ്റിലായി. ചിക്കബല്ലാപ്പൂരിലെ സാമൂഹ്യ ക്ഷേമ വകുപ്പിന് കീഴിലുള്ള ഹോസ്റ്റലിലെ വാർഡനാണ് പിടിയിലായത്. പോക്സോ കേസ് രജിസ്റ്റർ ചെയ്തതോടെ പെൺകുട്ടിയുടെ സഹപാഠിയായിരുന്ന 15-കാരനെതിരെയാണ് ആരോപണം ഉയരുന്നത്. ഒരു വർഷം മുൻപാണ് കുട്ടി തുമക്കുരുവിലെ ഹോസ്റ്റലിലെത്തിയത്.
വയറുവേദനയെ തുടർന്ന് വീട്ടുകാർ ആശുപത്രിയിലെത്തിച്ചപ്പോഴാണ് ഗർഭിണിയാണെന്ന വിവരം പുറത്തുവന്നത്. 8 മാസം ഗർഭിണിയായ പെൺകുട്ടി ജനുവരി ഒൻപതിന് പ്രസവിച്ചു. ആശുപത്രി അധികൃതരാണ് പോലീസിനെ വിവരം അറിയിച്ചത്. കുട്ടി പതിവായി ഹോസ്റ്റലിൽ വരാറില്ലെന്ന് പോലീസ് അറിയിച്ചു.
ചൈൽഡ് ലൈൻ പ്രവർത്തകർ കുട്ടിയെ കൗൺസിലിംഗിന് വിധേയയാക്കി. അപ്പോഴാണ് 10 ക്ലാസുകാരനാണ് ഇതിന് പിന്നിലെന്ന് കുട്ടി വെളിപ്പെടുത്തിയത്. എന്നാൽ ചോദ്യം ചെയ്യലിൽ ആൺകുട്ടി ഇത് നിരസിച്ചു. പോലീസ് പോക്സോ വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
എന്നാൽ കുട്ടിയോ രക്ഷിതാക്കളോ കൂടുതൽ കാര്യം പറയാൻ തയ്യാറിയില്ലെന്ന് പോലീസ് അറിയിച്ചു. കുട്ടി നിരന്തരം മൊഴി മാറ്റുന്നതായും മറ്റൊരു സീനിയർ വിദ്യാർത്ഥിയുടെ പേര് പറഞ്ഞതായും പോലീസ് പറഞ്ഞു. ചോദ്യം ചെയ്യൽ തുടരുകയാണെന്ന് പോലീസ് അറിയിച്ചു.