എറണാകുളം: അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠ ദിനത്തൊടനുബന്ധിച്ചുള്ള സമ്പർക്കത്തിന്റെ ഭാഗമായി നടൻ ഗിന്നസ് പക്രവും. അയോദ്ധ്യയിൽ പൂജിച്ച അക്ഷതം നടൻ ഏറ്റുവാങ്ങി.
സിനിമ നടനും സംവിധായകനുമായ രമേശ് പിഷാരടിയും അയോദ്ധ്യയിൽ നിന്നും കൊണ്ടുവന്ന അക്ഷതം ഏറ്റുവാങ്ങി. സംഗീതസംവിധായകൻ ശ്രീവത്സൻ ജെ മേനോൻ, മുൻ ഗുരുവായൂർ മേൽശാന്തി സതീശൻ നമ്പൂതിരി, ഡോ. രാജ് കൃഷ്ണൻ, ഡോ. വേണുഗോപാൽ എന്നിവരും കലാസാംസ്‌കാരിക രംഗത്ത് നിന്ന് കഴിഞ്ഞ ദിവസം അക്ഷതം സ്വീകരിച്ചിരുന്നു.
എറണാകുളം വിഭാഗ് സംഘചാലക് ആമേട വാസുദേവൻ നമ്പൂതിരി, ആർഎസ്എസ് പ്രാന്ത കാര്യകാരി സദസ്യൻ എം. ഗണേശൻ, കൊച്ചി മഹാനഗർ വ്യവസ്ഥ പ്രമുഖ് കെ വി സത്യൻ, ബാലഗോകുലം ജില്ലാ ഉപാദ്ധ്യക്ഷൻ സോമനാഥൻ തുടങ്ങിയവർ നേരിട്ടെത്തിയാണ് അക്ഷതമുൾപ്പെടെ കൈമാറിയത്.
കലാ- സാംസ്‌കാരിക രാഷ്‌ട്രീയ മേഖലകളിലെ നിരവധി പേർ ഇതിനോടകം അക്ഷതം ഏറ്റുവാങ്ങിയിട്ടുണ്ട്. ജനുവരി ഒന്നിന്റെ മഹാസമ്പർക്കത്തിൽ സംസ്ഥാനത്താകെ അണിചേരുന്നത് ആയിരക്കണക്കിന് ആളുകളാണ്. 36000 ബാച്ചുകളായി അമ്പത് ലക്ഷം വീടുകളിലേക്ക് അയോദ്ധ്യയിൽ നിന്ന് പൂജിച്ച് കൊണ്ടുവന്ന അക്ഷതമെത്തിക്കുകയാണ് ദൗത്യം. ആത്മീയാചാര്യന്മാർ, പൊതുപ്രവർത്തകർ, ചലച്ചിത്രതാരങ്ങൾ, സാംസ്‌കാരിക നായകർ തുടങ്ങി വീട്ടമ്മമാരും സാധാരണക്കാരും ഭക്തിപുരസരമാണ് അക്ഷതം ഏറ്റുവാങ്ങുന്നത്.