അയോദ്ധ്യ: ജനുവരി 22 ന് നടക്കുന്ന പ്രാണപ്രതിഷ്ഠാ ചടങ്ങിനെത്തുന്ന അതിഥികൾക്ക് രാമജന്മഭൂമിയിലെ മണ്ണ് നൽകുമെന്ന് രാമജന്മഭൂമി തീർത്ഥ ട്രസ്റ്റ്. ക്ഷേത്ര നിർമ്മാണത്തിന് അടിത്തറ കുഴിക്കുന്നതിനിടെ പുറത്തെടുത്ത മണ്ണാണ് അതിഥികൾക്ക് നൽകുന്നത്. ഇതിന് പുറമേ വിവിധ ഉപഹാരങ്ങളും അതിഥികൾക്ക് നൽകുമെന്നും ട്രസ്റ്റ് അറിയിച്ചു.
ക്ഷണിതാക്കൾക്ക് ഉപഹാരങ്ങൾ അടങ്ങുന്ന രണ്ട് പെട്ടികളാണ് നൽകുന്നത്. ഒന്നിൽ 100 ഗ്രാം സ്പെഷ്യൽ മോട്ടിച്ചൂർ ലഡ്ഡു പ്രസാദവും സരയൂ നദിയിൽ നിന്നുള്ള വെള്ളവുമാണുള്ളത്. മറ്റൊന്നിൽ രാമജന്മഭൂമി മണ്ണ് കുഴിച്ചപ്പോൾ കിട്ടിയ മണ്ണുമാണുള്ളത്. ഇതിന് പുറമേ ഗോരഖ്പൂർ ഗീതാ പ്രസ്സ് പുറത്തിറക്കിയ ഹനുമാൻ ചാലിസ, രാമചരിതമാനസം എന്നീ പുസ്തകളും ഉൾപ്പെടുന്നുണ്ട്.
ചടങ്ങിലേക്ക് ക്ഷണിക്കപ്പെട്ട പ്രമുഖ വ്യക്തികളെയും അതിഥികളെയും സ്വാഗതം ചെയ്യാനുള്ള ഒരുക്കങ്ങൾ പൂർത്തിയായി വരികയാണെന്ന് ക്ഷേത്ര ട്രസ്റ്റ് പറഞ്ഞു. 11,000-ത്തിലധികം അതിഥികളാണ് അയോദ്ധ്യ പ്രാണപ്രതിഷ്ഠാ ചടങ്ങിനെത്തുന്നത്.