ലക്‌നൗ: പ്രാണപ്രതിഷ്ഠ ചടങ്ങിന് ഒരുങ്ങിയ അയോദ്ധ്യയിലെ ശ്രീരാമക്ഷേത്രം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് സന്ദർശിക്കും. ഈ മാസം 22ന് നടക്കുന്ന രാംലല്ലയുടെ പ്രാണപ്രതിഷ്ഠാ ചടങ്ങിലേക്ക് ക്ഷണമുണ്ടെങ്കിലും ഭരണപരമായ തിരക്കുള്ളതിനാൽ പോകാൻ സാധിക്കില്ല. അതുകൊണ്ടാണ് ഇന്ന് അയോദ്ധ്യ സന്ദർശിക്കുന്നതെന്നും പ്രതിഷ്ഠാ ചടങ്ങിന് ശേഷം വീണ്ടും അയോദ്ധ്യയിലെത്തുമെന്നും ഗവർണർ പറഞ്ഞു. ജനുവരി 2ന് അയോദ്ധ്യയിൽ പൂജിച്ച അക്ഷതം ഗവർണർ ഏറ്റുവാങ്ങിയിരുന്നു. ഗവർണർക്ക് പുറമെ മാതാ അമൃതാനന്ദമയി, നടൻ മോഹൻലാൽ ഉൾപ്പെടെയുള്ളവർക്കാണ് കേരളത്തിൽ നിന്ന് ചടങ്ങിലേക്ക് ക്ഷണമുള്ളത്.
പതിറ്റാണ്ടുകൾ നീണ്ട കാത്തിരിപ്പിനൊടുവിലാണ് അയോദ്ധ്യയിൽ രാമൻ ജനിച്ച സ്ഥലത്താണ് രാമക്ഷേത്രം ഉയരുന്നത്. പവിത്രമായ സഞ്ജീവനി മുഹൂർത്തത്തിലാകും രാംലല്ലയുടെ പ്രാണപ്രതിഷ്ഠ ചടങ്ങ് നടക്കുന്നത്. ഉച്ചയ്‌ക്ക് 12:29:8 മുതൽ 12:30: 32 വരെയാണ് ചടങ്ങിന്റെ മുഹൂർത്തം. പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെയുള്ള 7000-തിൽ അധികം വിശിഷ്ട വ്യക്തികളാണ് ചടങ്ങിൽ പങ്കെടുക്കുക.