ലക്നൗ: അയോദ്ധ്യാ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി സർക്കാർ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി രാമക്ഷേത്ര തീർത്ഥ ട്രസ്റ്റ്. ശ്രീരാമ ക്ഷേത്ര ട്രസ്റ്റിന്റെ ജനറൽ സെക്രട്ടറി ചമ്പത്ത് റായിയും യോഗത്തിൽ പങ്കെടുത്തിരുന്നു. പ്രാണപ്രതിഷ്ഠാ ചടങ്ങിന്റെ ഭാഗമായി നടക്കുന്ന ഒരുക്കങ്ങളെ കുറിച്ച് ചർച്ച ചെയ്തതായി രാമക്ഷേത്ര ട്രസ്റ്റ് അറിയിച്ചു.
അയോദ്ധ്യാ ഡിവിഷണൽ കമ്മീഷണർ ഗൗരവ് ദയാൽ, ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ്, മറ്റ് പോലീസ് ഉദ്യോഗസ്ഥർ എന്നിവരും യോഗത്തിൽ പങ്കെടുത്തു. പ്രാണപ്രതിഷ്ഠാ ചടങ്ങിനെത്തുന്ന അതിഥികളുടെ താമസം, വാഹനങ്ങളുടെ പാർക്കിംഗ് എന്നിവ യോഗത്തിൽ ചർച്ച ചെയ്തു. അയോദ്ധ്യയിലെത്തുന്നതിന് വേണ്ടി എല്ലാ ഒരുക്കങ്ങളും സജ്ജമാണെന്നും സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തുകയാണെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
ജനുവരി 22-ന് നടക്കുന്ന പ്രാണപ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കുന്ന എല്ലാ അതിഥികളെയും സ്വാഗതം ചെയ്യുന്നതിനും ആദരിക്കുന്നതിനുമായി വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിട്ടുള്ളത്. പുണ്യഭൂമിയിലെ മണ്ണ് ഉൾപ്പടെ അതിഥികൾക്ക് സമ്മാനിക്കും. പവിത്രമായ മണ്ണ് പെട്ടികളിൽ നിറച്ച് ചടങ്ങിൽ പങ്കെടുക്കുന്നവർക്ക് സമർപ്പിക്കും. പങ്കെടുക്കുന്ന എല്ലാവർക്കും അതിമനോഹരമായ സമ്മാനങ്ങൾ നൽകുമെന്നും ക്ഷേത്ര ട്രസ്റ്റ് അറിയിച്ചു.