ഡൽഹി: ജമ്മു കശ്മീരിൽ തീവ്രവാദ പ്രവർത്തനങ്ങൾ വർദ്ധിപ്പിക്കാനുള്ള പാകിസ്താൻ ശ്രമങ്ങൾക്ക് തടയിടാൻ ഇന്ത്യൻ സൈന്യം. ഭീകര പ്രവർത്തനങ്ങളുടെ വേരറുക്കാൻ ‘ഓപ്പറേഷൻ സർവ്വശക്തി’യ്‌ക്ക് തുടക്കം കുറിക്കുകയാണ് ഭാരതം. ജമ്മുകശ്മീരിലെ പിർ പഞ്ചൽ പർവതനിരകളുടെ ഇരുവശത്തും തമ്പടിച്ചിരിക്കുന്ന ഭീകരരെ ലക്ഷ്യമിട്ട് ഇന്ത്യൻ സൈന്യം നീക്കങ്ങൾ ആരംഭിച്ചു.
അടുത്ത കാലത്തായി, പാകിസ്താന്റെ പിന്തുണയോടെ തെക്ക് പിർ പഞ്ചൽ റേഞ്ചുകളിൽ പ്രത്യേകിച്ച് രജൗരി പൂഞ്ച് സെക്ടറിൽ ഭീകര പ്രവർത്തനം നടന്നു വരികയാണ്. പ്രദേശത്ത് ഭീകരരുടെ ആക്രമണത്തിൽ 20 സൈനികരാണ് ഇതിനോടകം വീരമൃത്യു വരിച്ചത്. ഏറ്റവും ഒടുവിൽ ഡിസംബർ 21 ന്, നാല് സൈനികരെ സൈന്യത്തിന് നഷ്ടപ്പെട്ടിരുന്നു. ദേരാ കി ഗലി മേഖലയിലായിരുന്നു ഏറ്റുമുട്ടൽ നടന്നത്.
പിർ പഞ്ചൽ റേഞ്ചുകളുടെ ഇരുവശത്തുമുള്ള ഭീകര പ്രവർത്തനങ്ങൾക്ക് തടയിടാനാണ് ഓപ്പറേഷൻ സർവശക്തിയെന്ന് സുരക്ഷാ സേന വ്യക്തമാക്കി. പാകിസ്താന്റെ പിന്തുണയോടെ നടക്കുന്ന ഭീകര പ്രവർത്തനങ്ങൾ അവസാനിപ്പിക്കാൻ ജമ്മു കശ്മീർ പോലീസ്, സിആർപിഎഫ്, സ്‌പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പ്, ഇന്റലിജൻസ് ഏജൻസികൾ എന്നിവ ഒരുമിച്ച് പ്രവർത്തിക്കും. ജമ്മു കശ്മീരിലെ സുരക്ഷയ്‌ക്കായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വിളിച്ചു ചേർത്ത ഉന്നതതല അവലോകന യോഗത്തിന് ശേഷമാണ് തീരുമാനം.