മദ്രസ പോലുള്ള മതപഠന കേന്ദ്രങ്ങൾക്ക് പണം നൽകുന്നത് സർക്കാർ നിർത്തലാക്കണമെന്ന് പ്രൊഫ. ടി.ജെ ജോസഫ്. തന്റെ അനുഭവത്തിൽ നിന്നാണ് ഇക്കാര്യം പറയുന്നതെന്നും മദ്രസയിൽ പഠിച്ചു വളർന്ന തീവ്രവാദികളാണ് തന്നെ ആക്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു. ന്യൂ ഇന്ത്യൻ എക്‌സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് മദ്രസ പഠനങ്ങളെ ശക്തമായ ഭാഷയിൽ ടി.ജെ ജോസഫ് വിമർശിച്ചത്.
‘മതവിദ്യാഭ്യാസം ആദ്യം കുട്ടികളിൽ എത്തുന്നത് വീട്ടിൽ നിന്നാണ്. അത് നമുക്ക് നിരോധിക്കാൻ കഴിയില്ല. എന്നാൽ, പൊതു ഇടങ്ങളിലുള്ള മത വിദ്യാഭ്യാസം നിർബന്ധമായും നിരോധിക്കേണ്ടതാണ്. മദ്രസ പഠനത്തിനൊക്കെ സർക്കാർ പണം നൽകുന്നത് നിർത്തലാക്കണം. ഞാൻ എന്റെ അനുഭവത്തിൽ നിന്നാണ് ഇത് പറയുന്നത്’.
‘മദ്രസയിൽ പഠിച്ച് തീവ്രവാദികളായി മാറിയവരാണ് എന്നെ വെട്ടിയത്. ഞാനും സർക്കാരിന് കാശ് കൊടുക്കുന്ന ആളാണ്. എന്റെ കാശ് കൊണ്ട് മതം പഠിച്ച് വന്നിട്ട് എന്റെ കൈ വെട്ടുന്നു. അതുകൊണ്ട് മദ്രസയ്‌ക്ക് സർക്കാർ കൊടുക്കുന്ന പണം നിർബന്ധമായും നിർത്തലാക്കണം. എന്നെ ആക്രമിച്ചവർ വെറും ഉപകരണങ്ങൾ മാത്രമാണ്. കോളേജ് അധ്യാപകന്റെ കൈ വെട്ടാൻ ഒരു സംഘടന തീരുമാനമെടുക്കണമെങ്കിൽ തലപ്പത്തുള്ളവർ അത് അറിഞ്ഞിരിക്കണം’- ടി.ജെ ജോസഫ് പറഞ്ഞു.