പാലക്കാട്: മകളുടെ കല്യാണ തിരക്കിലും അനാഥരായ കുട്ടികൾക്ക് ആശ്വാസവുമായി നടൻ സുരേഷ് ഗോപി. മാതാപിതാക്കൾ നഷ്ടപ്പെട്ടതോടെ ഭാവനവായ്പ അടയ്‌ക്കാൻ കഴിയാതെ ദുരിതത്തിലായ ആര്യയ്‌ക്കും സൂര്യയ്‌ക്കുമാണ് സുരേഷ് ഗോപിയുടെ സഹായമെത്തിയിരിക്കുന്നത്. പാലക്കാട് ഭൂപണയ ബാങ്കിൽ നിന്നുമാണ് ജപ്തി നോട്ടീസ് തുടർച്ചയായി വന്നതിനെക്കുറിച്ചുള്ള വാർത്ത ഇന്ന് രാവിലെയായിരുന്നു പുറത്ത് വന്നത്. ഇതിന് പിന്നാലെയാണ് കുട്ടികളുടെ ഭവനത്തിന്റെ ബാധ്യത താൻ ഏറ്റെടുക്കാമെന്നും 260000 രൂപ ബാങ്കിന് കൈമാറുമെന്നും സുരേഷ് ഗോപി അറിയിച്ചത്.
ആര്യയ്‌ക്കും സൂര്യയ്‌ക്കും ഇനി വീടിന്റെ ആധാരം തിരികെ ലഭിക്കും. 2018-ൽ പഞ്ചായത്തിൽ നിന്നും കിട്ടിയ രണ്ട് ലക്ഷം രൂപയ്‌ക്കാണ് ഇവർ വീട് പണി ആരംഭിച്ചത്. പണി പൂർത്തിയാക്കുന്നതിനായി കുട്ടികളുടെ പിതാവ് ബാങ്കിൽ നിന്നും 2 ലക്ഷം രൂപ കൂടി കടം എടുത്തിരുന്നു.
വീടിന്റെ പണി പൂർത്തിയാക്കുന്നതിന് മുൻപ് കൃഷ്ണൻകുട്ടി ക്യാൻസർ ബാധിച്ച് മരണപ്പെട്ടു. ഹോട്ടൽ ജോലിക്ക് പോയി മക്കളെ വളർത്തിയ അമ്മ മൂന്നു വർഷം മുമ്പ് മരിച്ചതോടെ പ്ലസ് ടു വിദ്യാർത്ഥിയായ സൂര്യ കൃഷ്ണയും പ്ലസ് വൺ വിദ്യാർത്ഥിനി ആര്യ കൃഷ്ണയും അനാഥരായി തീർന്നു. ഇതോടെ ഭവന വായ്പ പ്രായപൂർത്തിയാകാത്ത കുട്ടികളുടെ പേരിലായി.
അനാഥരായ കുട്ടികൾ അയൽക്കാരുടെ സഹായത്തോടെയാണ് ജീവിച്ചു വന്നിരുന്നത്. ഇതിനിടയിലാണ് ദുരിത്തതിലാഴ്‌ത്തി ജപ്തി നോട്ടീസും വന്നു തുടങ്ങിയത്. ഇതോടെ നാട്ടുകാരുടെ സഹായത്താൽ വാർത്ത പുറത്ത് വരുകയും പ്രയാസത്തിലായ ആര്യയ്‌ക്കും സൂര്യയ്‌ക്കും പ്രതീക്ഷയുടെ കരവുമായി സുരേഷ്ഗോപി എത്തുകയുമായിരുന്നു.















