മുംബൈ: മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന മിലിന്ദ് ദേവ്റ ശിവസേനയിൽ ചേർന്നു. മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയുടെ സാന്നിധ്യത്തിലാണ് അദ്ദേഹം അംഗത്വം സ്വീകരിച്ചത്. ചടങ്ങിൽ ഏക്‌നാഥ് ഷിൻഡെ മിലിന്ദ് ദേവ്റയ്‌ക്ക് ഭഗവ സമ്മാനിച്ചു.
വളരെ വൈകാരികമായ ദിവസമാണ് ഇന്ന്. മോദിജിക്കും അമിത്ഷാജിക്കും രാജ്യത്തെക്കുറിച്ച് വലിയ കാഴ്ചപ്പാടുണ്ട്, അതിനാൽ അവരോടൊപ്പം ചേരാൻ ആഗ്രഹിച്ചു, അംഗത്വം സ്വീകരിച്ചതിന് ശേഷം മിലന്ദ് ദേവ്റ പറഞ്ഞു.
കഴിഞ്ഞ പത്ത് വർഷത്തിനിടെ മുംബൈയിൽ ഒരു ഭീകരാക്രമണം പോലും ഉണ്ടായിട്ടില്ല. ഇതിന്റെ മുഴുവൻ ക്രെഡിറ്റും മോദിജിക്കാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലാണ് ഇന്ത്യ ശക്തിയാർജ്ജിച്ചത് മിലന്ദ് ദേവ്റ ചൂണ്ടിക്കാട്ടി.
കോൺഗ്രസുമായുള്ള 55 വർഷത്തെ ബന്ധം ഉപേക്ഷിച്ച് ഏക്‌നാഥ് ഷിൻഡെജിയുടെ നേതൃത്വത്തിലുളള പാർട്ടിയിൽ ചേരുമെന്ന് താൻ ഒരിക്കലും കരുതിയിരുന്നില്ല. മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഡൗൺ ടു എർത്ത് ആയ വ്യക്തിയാണ്. തന്നെ പിന്തുണച്ചവർക്ക് നന്ദി. ഇത് എളുപ്പമുള്ള തീരുമാനമായിരുന്നില്ല അദ്ദേഹം കൂട്ടിച്ചേർത്തു.
എതാനും മണിക്കൂറുകൾക്ക് മുൻപാണ് സമൂഹമാദ്ധ്യമമായ എക്സിലൂടെ കോൺഗ്രസുമായുള്ള തന്റെ കുടുംബത്തിന്റെ 55 വർഷത്തെ ബന്ധം ഉപേക്ഷിക്കുന്ന കാര്യം ദേവ്റ അറിയിച്ചത്. രാഷ്‌ട്രീയ ജീവിതത്തിലെ സുപ്രധാനമായ ഒരു അധ്യായം ഇന്ന് അവസാനിച്ചു. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് രാജിവെച്ചു. ഇതോടെ കോൺഗ്രസുമായുള്ള തന്റെ കുടുംബത്തിന്റെ 55 വർഷത്തെ ബന്ധം അവസാനിക്കുന്നു. വർഷങ്ങളായി നൽകിയ പിന്തുണയ്‌ക്ക് നേതൃത്വത്തിനോടും സഹപ്രവർത്തരോടും പ്രവർത്തകരോടും നന്ദി പറയുന്നു.- അദ്ദേഹം എക്സിൽ കുറിച്ചു.