തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള നാട്ടകം ട്രാവൻകൂർ സിമന്റ്‌സിന്റെ സ്ഥലം വിൽക്കാൻ വിദേശപത്രത്തിൽ പരസ്യം. കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് കാക്കനാടുള്ള സ്ഥലമാണ് വിൽപ്പനയ്‌ക്ക് വെച്ചിരിക്കുന്നത്. 2.79 ഏക്കർ സ്ഥലത്തിന്റെ വിൽപനയക്ക് ആഗോള ഇ-ടെൻഡർ ക്ഷണിച്ചു കൊണ്ടുള്ള പരസ്യം ഗൾഫ് ന്യൂസിലും നൽകിയിട്ടുണ്ട്. ഈ മാസം 29 വരെയാണ് ടെൻഡർ സമയം.
വിദേശ മലയാളികളെയും റിയൽ എസ്റ്റേറ്റ് കമ്പനികളേയും ലക്ഷ്യമിട്ടാണ് പരസ്യം. സ്ഥലം വിറ്റ് സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ മുൻപ് മന്ത്രി സഭാ തീരുമാനിച്ചെങ്കിലും വാങ്ങാൻ ആരും വന്നില്ല. പരമാവധി തുകയ്‌ക്ക് വിൽപ്പന നടത്താനായാണ് വിദേശ പത്രങ്ങളിൽ പരസ്യം നൽകിയിരിക്കുന്നത്.
പരസ്യം സംബന്ധിച്ച് ചോദ്യമുയർന്നതൊടെ ദേശീയ ദിനപത്രത്തിലും പരസ്യം നൽകിയെന്നായിരുന്നു മാനേജ്‌മെന്റിന്റെ വിശദീകരണം. പാട്ടം, നികുതി, വിരമിച്ച ജീവനക്കാർക്ക് നൽകാനുള്ള ആനുകൂല്യം എന്നിവയടക്കം 33 കോടിയോളം രൂപയുടെ ബാദ്ധ്യത കമ്പനിക്കുണ്ട്.
വിരമിച്ച ജീവനക്കാർക്ക് നൽകാനുള്ള പണം പോലും കമ്പനി നൽകിയിട്ടില്ല. ഇത്തരത്തിൽ എട്ട് കോടിയിലധികം നൽകാനുണ്ടെന്നാണ് സൂചന. ഒടുവിൽ ആനുകൂല്യങ്ങൾക്കായി മുൻ ജീവനക്കാർ ഹൈക്കോടതിയെ സമീപിച്ചപ്പോൾ സ്ഥലം വിറ്റ് കുടിശ്ശിക നൽകാമെന്നാണ് കമ്പനി സത്യവാങ് മൂലം നൽകിയത്.
ട്രാവൻകൂർ സിമന്റ്‌സിൽ നാല് മാസമായി ശമ്പളവും നൽകിയിട്ടില്ല. അസംസ്‌കൃത വസ്തുക്കളുടെ കുടശ്ശിക ഇനത്തിൽ മാത്രം 22 കോടിയിലധികം നൽകാനുണ്ട്.















