ന്യൂഡൽഹി: ജനുവരി 22-ന് ശ്രീരാമചന്ദ്രൻ സ്വന്തം മണ്ണിലേക്ക് വരുന്നതിന്റെ സന്തോഷം പങ്കുവച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രാണ പ്രതിഷ്ഠാ ചടങ്ങിലേക്ക് ക്ഷണം ലഭിച്ചതിൽ തനിക്ക് വളരെയധികം സന്തോഷമുണ്ടെന്നും അദ്ദേഹം അറിയിച്ചു. പ്രധാനമന്ത്രി ജൻജതി ആദിവാസി ന്യായ മഹാ അഭിയാൻ പദ്ധതിയുടെ ആദ്യ ഗഡു വിതരണത്തിൽ വീഡിയോ കോൺഫറൻസ് വഴി ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
” ജനുവരി 22-ന് ശ്രീരാമചന്ദ്രൻ സ്വന്തം മണ്ണിലേക്ക് എല്ലാവരെയും കാണാൻ തിരികെ വരികയാണ്. പ്രാണ പ്രതിഷ്ഠാ ചടങ്ങിലേക്ക് എനിക്ക് ക്ഷണം ലഭിച്ചത് ഭാഗ്യമായി കരുതുന്നു. മാതാ ശബരിയില്ലാതെ ശ്രീരാമചന്ദ്രനില്ല. പ്രാണ പ്രതിഷ്ഠാ രാജ്യത്തിന് വിശിഷ്ടപ്പെട്ട ദിനമാണ്. ചടങ്ങിനു മുന്നോടിയായി 11 ദിവസത്തെ പ്രത്യേക അനുഷ്ഠാനവും ഞാൻ ആരംഭിച്ചിട്ടുണ്ട്”- പ്രധാനമന്ത്രി അറിയിച്ചു.
പ്രാണ പ്രതിഷ്ഠാ ചടങ്ങിനായി ഇനി ഏതാനും ദിനങ്ങൾ മാത്രമാണുള്ളത്. അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ ഉദ്ഘാടനം രാജ്യം ഒരു ഉത്സവം പോലെ കൊണ്ടാടുകയാണ്. പ്രാണ പ്രതിഷ്ഠാ ചടങ്ങിലേക്ക് ക്ഷണിക്കപ്പെട്ട 8,000 അതിഥികളാണ് വിവിധ ഭാഗങ്ങളിൽ നിന്നായി അയോദ്ധ്യയിലേക്ക് എത്തുന്നത്.















